പരിശോധന ഫലത്തിൽ കൃതൃമം കാണിച്ച 102 പേരെ പ്രോസിക്യൂഷന് കൈമാറി.
അബുദാബി: അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നിരിക്കെ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് പരിശോധന ഫലത്തിൽ തിരിമറി നടത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 102 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തതായി ഫെഡറൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ആക്ടിംഗ് ഡയറക്ടർ സേലം അൽ സാബി പറഞ്ഞു. പരിശോധന ഫലത്തിൽ മനഃപൂർവ്വം തിരിമറി നടത്തിയതിനാണ് വിവിധ രാജ്യക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സ്വാദേശികളും, താമസക്കാരും സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി നടത്തിയ നിരീക്ഷണത്തിലാണ് പരിശോധന ഫലത്തിൽ കൃതൃമം കാണിച്ചതായി കണ്ടെത്തിയത്. അബുദാബിയിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ കോവിഡ് -19 പരീക്ഷണ ഫലം മനഃപൂർവ്വം മാറ്റിയത്.കസ്റ്റഡിയിലെടുത്ത നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമ നടപടികൾ ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ അധികാരികളെടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രതിരോധ മുൻ കരുതൽ നടപടികളും പൊതു ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപെട്ടു. സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് കോവിഡ് നിയമ ലംഘനം നടത്തുന്നവർക്കെതിരെ ഒരു വിട്ട് വീഴ്ചയും ഉണ്ടാകില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.