വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ ചികിത്സാ ചിലവായി 1.3 കോടി; എമിറേറ്റ്‌സ്.
ദുബായ്: വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ വരെ (ആറുലക്ഷത്തിലേറെ ദിർഹം) വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയർലൈൻ
സ്. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക. യാത്രക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്‌സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി.
ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല. എമിറേറ്റ്‌സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്നമല്ല. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.ഏതു രാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും. യാത്രചെയ്യുന്ന ദിവസംമുതൽ 31 ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാവുക.ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്രതലത്തിൽ സർവീസുകൾ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. വിവരങ്ങൾക്ക്: www.emirates.com/COVID19assistance എന്ന വെബ് സൈറ്റിൽ ബന്ധപ്പെടാം.