റാസ് അൽ ഖൈമയിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു.
റാസ് അൽ ഖൈമ: റാസ് അൽ ഖൈമയെ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ സ്‌പൈസ് ജെറ്റ് എത്തുന്നു. ആദ്യ വിമാനം നവംബർ 26 നു റാക്ക് വിമാനത്താവളത്തിൽ പറന്നിറങ്ങും. ഇന്ത്യയുടെ തലസ്ഥാനഗരിയായ ഡൽഹി– യുഎഇ യിലെ റാസ് അൽ ഖൈമ വിമാനപാതയാണ് സർവീസിനായി ഒരുങ്ങുന്നത്. ആഴ്ചയിൽ രണ്ടു സർവീസുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നും ഇന്ത്യയിലെ 28 വിമാനത്താവളങ്ങളിലേക്കു കണക്ഷൻ വിമാനങ്ങൾ ലഭ്യമാകുമെന്ന് സ്‌പൈസ് ജെറ്റ് വൃത്തങ്ങൾ പറഞ്ഞു. 189 സീറ്റുകൾ ഉള്ള ബോയിങ് വിമാനമാവും സർവീസ് നടത്തുക .തിങ്കളാഴ്ചയും ,വെള്ളിയാഴ്ചയും വെളുപ്പിന് 01 ; 50 നാണു റാസ് അൽ ഖൈമയിൽ നിന്നും ഡൽഹിക്കു യാത്ര നടത്തുന്നത്. രാവിലെ 06 : 40 നു വിമാനം ഡൽഹിയിൽ എത്തിച്ചേരും. റിട്ടേൺ ടിക്കറ്റിനു 730 ദിർഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അബുദാബി, ദുബായ് , ഷാർജ എന്നിവിടങ്ങളിൽ നിന്നും സൗജന്യ യാത്രയും സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട് .അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ കേരളം ഉൾപ്പടെയുള്ള മറ്റു വിമാനത്താവളങ്ങളിലേക്കു സർവീസ് നടത്താനാണ് സ്‌പൈസ് ജെറ്റ് ലക്ഷ്യമിടുന്നതെന്ന് സി എം ഡി അജയ് സിംഗ് അറിയിച്ചു.