നേത്രസംരക്ഷണ പദ്ധതിയുമായി കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും
അബുദാബി: ലോകത്തിന്റ പല ഭാഗങ്ങളിൽ കാഴ്ച്ചശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണിലെ അണുബാധയെതുടർന്ന് ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന (നദി അന്ധത) അസുഖം ബാധിച്ച കഷ്ടതയനുഭവിക്കുന്ന സമൂഹത്തിലേക്കാണ് ഇതിലൂടെ സഹായമെത്തിക്കുക. ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതിയിലേക്ക് രണ്ട് ദിർഹം മുതലുള്ള സഹായം നൽകാം.അബുദാബി മുഷിരിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് പ്രതിനിധിയും റീച്ച് ക്യാമ്പയിൽ എം.ഡിയുമായ തലാ അൽ റമാഹിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ലിയും ചേർന്ന് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.
യു.എ.ഇ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടുനിക്കുന്ന പദ്ധതിയിൽ നിന്നും സമാഹരിക്കുന്ന തുകകൊണ്ട് 50 ലക്ഷം പേരുടെ ജീവിതത്തിൽ വെളിച്ചം പകരാനാകും. ലുലു ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് റമാഹി പറഞ്ഞു.റിവർബ്ലൈൻഡ്നെസ് അനുഭവിക്കുന്ന പാവപ്പെട്ട ജീവിതങ്ങൾക്ക് പ്രതീക്ഷയേകുന്ന പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. ഈ വലിയ ഉദ്യമത്തിന്റെ ഭാഗമാകാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ധേഹം പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന പദ്ധതികളിൽ ലുലു ഗ്രൂപ്പ് എന്നും പങ്കാളികളാകാറുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളും ബ്രാൻഡ് പങ്കാളികളും പദ്ധതിയിൽ സജീവപങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ധേഹം പറഞ്ഞു.പ്രമുഖ ആഗോള ബ്രാൻഡുകളായ നിവിയ, നോർ, കൊക്ക കോള എന്നിവർ ഈ പദ്ധതിയിൽ ലുലു ഗ്രൂപ്പുമായി സഹകരിക്കുന്നുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പ്രത്യേകിച്ച് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സാധാരണ കണ്ടുവരുന്ന രോഗമാണിത്.