ദുബായ് ഗ്ലോബൽ പദ്ധതി പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ സംരംഭകരെ ആഗോള വിപണിയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ദുബായ് ഗ്ലോബൽ പദ്ധതിക്ക് തുടക്കമായി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ലോകത്തിന്‍റെ വ്യാപാരമേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ സഹായകമാകുന്ന പദ്ധതിയാണ് ദുബായ് ഗ്ലോബൽ. ലോകമെമ്പാടും അഞ്ച് ഭൂഖണ്ഡങ്ങളിലായി ദുബൈയുടെ 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫിസുകൾ തുറക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിനിധി ഓഫിസുകൾ വഴി ലോകത്തെ സുപ്രധാന വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന ദുബൈ കമ്പനികൾക്ക് ലോജിസ്റ്റിക്സ് സഹായം ലഭിക്കും. മികച്ച ബിസിനസ് ഹബ്ബെന്ന എമിറേറ്റിന്‍റെ സ്ഥാനത്തെ ശക്തിപ്പെടുത്തലാണ് ഓഫിസുകൾ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും സുസ്ഥിരതയാർന്ന വളർച്ച ഉറപ്പാക്കുന്ന നൂതന അടിസ്ഥാന സൗകര്യങ്ങളും, ഫലപ്രദമായ നിയമങ്ങളും, ലോകോത്തര സേവനങ്ങളും നൽകുന്നുണ്ടെന്നും ഇതിന്‍റെ തുടർച്ചയാണ് പദ്ധതിയെന്നും ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു. ദുബൈ ചേംബറും മറ്റു സർക്കാർ, അർധ-സർക്കാർ സംവിധാനങ്ങളും സഹകരിച്ചാണ് ഗ്ലോബൽ ഓഫിസുകളുടെ പ്രവർത്തനം നിർണയിക്കുക. കൂടുതൽ നിക്ഷേപകരെയും പ്രതിഭകളെയും ബിസിനസുകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ പദ്ധതി സഹായിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.