കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കാത്തവർക്കു പിഴ ചുമത്തും.
മസ്‍കത്ത്: റെസിഡന്റ് കാര്‍ഡ് എടുക്കാത്ത പ്രവാസികളുടെ കുട്ടികള്‍ക്ക് ഒമാനിൽ പിഴ ഈടാക്കുന്നു. പത്ത് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ റെസിഡന്റ് കാര്‍ഡ് എടുക്കാത്ത നിരവധിപ്പേരുണ്ട്. ഇവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്.
രണ്ട് വര്‍ഷത്തേക്ക് 11 റിയാലാണ് റെസിഡന്റ് കാര്‍ഡിന് ഫീസ്. കുട്ടിയ്ക്ക് പത്ത് വയസ് പൂര്‍ത്തിയായ ശേഷമുള്ള ഓരോ മാസത്തിനും പത്ത് റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. പലര്‍ക്കും ഇത്തരത്തില്‍ ആറ് മാസത്തേക്കും അതിലധികവുമുള്ള കാലയളവിലേക്ക് പിഴ അടയ്ക്കേണ്ടി വന്നു. വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് വിസ പുതുക്കുമ്പോള്‍ റെസിഡന്റ് കാര്‍ഡും എടുക്കാമെന്ന് കണക്കുകൂട്ടിയവര്‍ക്കാണ് പിഴ ലഭിച്ചത്.
കുട്ടികള്‍ ഒമാനില്‍ ഉണ്ടെങ്കില്‍ മാത്രമേ റെസിഡന്റ് കാര്‍ഡ് എടുക്കാന്‍ കഴിയൂ. ഒമാനില്‍ കുടുംബ വിസയുള്ള പല പ്രവാസികളുടെയും കുടുംബാംഗങ്ങള്‍ ദീര്‍ഘകാലമായി നാട്ടില്‍ കഴിയുന്നുണ്ട്. ഇവര്‍ വിസാ കാലാവധി കഴിയുന്ന സമയത്ത് പുതുക്കാനായി എത്തുമ്പോഴാണ് നേരത്തെ റെസിഡന്റ് കാര്‍ഡ് എടുക്കാത്തതിനുള്ള പിഴ കൂടി അടയ്ക്കേണ്ടി വരുന്നത്.