സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിന്റെ കൊയ്തുത്സവം ഞായറാഴ്ച നടക്കും
അബുദാബി : അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിന്റെ കൊയ്തുത്സവം നവംബർ 27 ഞായറാഴ്ച നടക്കും. ഇന്ത്യൻ എംബസ്സി കൗൺസിലർ ഡോക്ടർ രാമസ്വാമി ബാലാജി, മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ഇടവക വികാരി ഫാദർ എൽദോ എം പോൾ നേതൃത്വം കൊടുക്കുന്ന സാംസ്‌കാരിക പരിപാടിയിൽ ബ്രഹ്മവാർ ഭദ്രാസനാധിപൻ എച് ജി യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിക്കും. കലാ പരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ വിനോദവും കളികളും, ഭക്ഷണ സ്റ്റാളുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ ഒട്ടേറെ സ്റ്റാളുകളും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട് എന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ഇടവക വികാരി ഫാദർ എൽദോ എം പോൾ , ബ്രഹ്മവാർ ഭദ്രാസനാധിപൻ എച് ജി യാക്കോബ് മാർ ഏലിയാസ്, ട്രസ്റ്റി തോമസ് ജോർജ്,സെക്രട്ടറി ഐ തോമസ്, ജനറൽ കൺവീനർ റെജി ഉലഹന്നാൻ, ജോയിന്റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ് , മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയും യു.എ.ഇ രൂപീകരണത്തിന്റെ 51-ാം വർഷത്തിന്റെ ആഘോഷങ്ങളും വൈവിധ്യമാർന്ന സ്റ്റേജ് പ്രോഗ്രാമുകളും ഇതിന്റെ ഭാഗമായി അരങ്ങേറും.അബുദാബിയിലെ ഖാലിദിയയിൽ മലങ്കര സഭയുടെ പ്രഥമ ദേവാലയം നിർമിക്കാനുള്ള അനുവാദവും സൗജന്യമായി അതിനുള്ള സ്ഥലവും യുഎഇ രാഷ്ട്രപിതാവും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നൽകുകയായിരുന്നു.വിവിധ മതങ്ങളോട് യുഎഇ ഭരണാധികാരികൾ കാണിച്ചുകൊണ്ടിരിക്കുന്ന മഹാമനസ്കതയ്ക്ക് മകുടോദാഹരണമാണ് അബുദാബിയിലെ ഓർത്തഡോക്സ് ദേവാലയമെന്ന് അധികൃതർ വിശദീകരിച്ചു.