യുഎഇ ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യം – മുൻ മന്ത്രി എ. കെ. ബാലൻ
അബുദാബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെ ലോകത്ത് ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യമാണ് യുഎഇ എന്ന് മുൻ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ.കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെയും യുവകലാസാഹിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെയ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുരോഗമനമെന്ന് നാം പറയുന്ന രാജ്യങ്ങളിലുള്ളതിനേക്കാളും ഒരു സുരക്ഷിതത്വബോധം പ്രവാസികൾക്ക് ഇവിടെ ലഭ്യമാകുന്നുണ്ട്. യുഎഇ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന നല്ല സമീപനങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ദേശീയപാത, മലയോര ഹൈവേ, തീരദേശപാത തുടങ്ങിയവ യാഥാർഥ്യമാകുമ്പോൾ ഇന്നലെ കണ്ട കേരളമായിരിക്കില്ല നാളെ കാണാൻ പോകുന്നത്. ഇത്തരം വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് എടുത്താൽ പോലും കേരളത്തിലെ പ്രതിപക്ഷം കാണിക്കുന്ന സപീപനം തികച്ചും വികസനവിരുദ്ധമാണ്. 25 വര്ഷം കൊണ്ട് ലോകത്തിലെ വികസിത രാജ്യങ്ങളുടെ നേട്ടങ്ങളോടൊപ്പം കേരളം എണ്ണപ്പെടും. അതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ കേരളം ഒരുക്കിക്കഴിഞ്ഞു.പഴയ വ്യവസായ അന്തരീക്ഷമല്ല ഇന്ന് കേരളത്തിലുള്ളത്. പ്രവാസികളായ നിരവധി സംരംഭകർ വിവിധങ്ങളായ വ്യവസായങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഗ്ലോബൽ സമ്മിറ്റിൽ 1,96,000 കോടി രൂപയുടെ നിക്ഷേപമാണ് മുന്നോട്ട് വന്നിരിക്കുന്നത്.കേരളത്തിന്റെ വ്യവസായ മേഖല ഒരുപാട് ശക്തിപ്പെടുമ്പോൾ തന്നെ പരിമിതമായ സാമ്പത്തിക സ്രോതസ്സുകൾക്കിടയിൽ നിന്നുകൊണ്ട് പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് അവിശ്വസനീയമായ രൂപത്തിലാണ് സംസ്ഥാന സർക്കാർ സഹായിച്ചുകൊണ്ടിരിക്കുന്നത്.
600 രൂപയുണ്ടായിരുന്ന ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർദ്ധിപ്പിച്ചു. ഇനിയും അത് വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. കേന്ദ്ര സർക്കാരിന്റെ അംഗീകൃത ഏജൻസികൾ നടത്തിയ പഠനത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഒന്നാം സ്ഥാനമാണ്. ഈ സ്ഥാനം ലഭ്യമാക്കുന്നതിൽ പ്രവാസികളുടെയും യുഎഇ പോലുള്ള രാജ്യങ്ങളുടെയും സഹകരണവും പ്രോത്സാഹനവും വളരെ വലുതാണ്. വമ്പിച്ച മാറ്റത്തിലാണ് ഇന്ന് കേരളം. ഏതെങ്കിലും ഒരു സംരംഭം തൊഴിലാളികൾ പണിമുടക്കിയതിന്റെ പേരിൽ പൂട്ടേണ്ടി വന്നിട്ടില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയെ വല്ലുവിളിക്കും വിധം ഏതെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യാ രാജ്യത്തിലെ ഏറ്റവും ശാന്ത സുന്ദരവും മനോഹരവുമായ ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്ന് എ. കെ. ബാലൻ തുടർന്ന് പറഞ്ഞു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, മാധ്യമ പ്രവർത്തകൻ സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് എന്നിവർ സംസാരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട്, ഓണാനുഭവക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി ദേശാഭിമാനി നടത്തിയ മത്സര മത്സര വിജയിയായ ഹുസ്ന റാഫിക്കുള്ള സമ്മാനം നൽകുകയും , ഉപരിപഠനത്തിനായി നാട്ടിലേയ്ക്ക് പോകുന്ന ബാലവേദി കൂട്ടുകാർക്കായുള്ള യാത്രയയപ്പും പ്രസ്തുത വേദിയിൽ വെച്ച് നടന്നു. തുടർന്ന് കേരള സോഷ്യൽ സെന്റർ ഗായകരും ബാലവേദി കൂട്ടുകാരും അവതരിപ്പിച്ച സംഘഗാനങ്ങൾ അരങ്ങേറി.