പെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്
അബുദാബി : ദാനധർമത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പകർന്നുനൽകുന്ന പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ആരംഭിച്ചു.പുണ്യമാസത്തിൽ ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്നത് അനുഗ്രഹമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. റംസാനിൽ ലക്ഷണക്കണക്കിനാളുകളെയാണ് മോസ്‌ക് സ്വീകരിക്കുന്നത്. വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിശ്വാസികളുടെ എണ്ണം വർധിക്കുമെന്നാണ് കരുതുന്നത്. മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകാനായി വിപുലമായ ഒരുക്കങ്ങളും മോസ്കിൽ പൂർത്തിയായി.റംസാന്റെ അവസാന വാരത്തിൽ വിശ്വാസികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലെ സേവനങ്ങൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) വിപുലീകരിച്ചിട്ടുണ്ട്. ഗതാഗത തിരക്ക് കുറയ്ക്കുന്നതിനാവശ്യമായ ഒട്ടേറെ ക്രമീകരണങ്ങളും പൂർത്തിയായി
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും മോസ്കിന്റെ വടക്ക്, തെക്ക് ഗേറ്റുകൾക്കിടയിൽ ഇൻസ്പെക്ടർമാരും സൂപ്പർവൈസർമാരും അടങ്ങുന്ന 33 അംഗ സംഘത്തെ ചുമതലപ്പെടുത്തും. പാർക്കിങ് സ്ഥലങ്ങളിലെ പരിശോധനയ്ക്കായി 43 ഉദ്യോഗസ്ഥരടങ്ങുന്ന മറ്റൊരു സംഘവുമുണ്ടാകും.ഇഫ്‌താർ, തറാവീഹ് പ്രാർഥനാ സ്ഥലങ്ങളിലേക്കുള്ള വഴികളിലേക്കും പാർക്കിങ് സ്ഥലങ്ങളിലേക്കും അടയാള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. നിശ്ചയദാർഢ്യമുള്ളവർക്കും മുതിർന്ന പൗരന്മാർക്കുമായി പ്രത്യേക പാർക്കിങ് സ്ഥലങ്ങളുമുണ്ടാകും.മോസ്‌കിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണവുമുണ്ടാകും. മോസ്‌കിലേക്കുള്ള വഴിയിൽ ഗതാഗതം സുഗമമാക്കുന്നതിന് ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ദിശാസൂചകങ്ങളും ഇലകട്രോണിക് ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു.കൂടാതെ പട്രോൾ വാഹന ടോയിങ് സേവനങ്ങളും വർധിപ്പിച്ചിട്ടുണ്ട്. സേവനങ്ങളുടെ ഭാഗമായി 100 – ലേറെ ടാക്സികളും പാർക്കിങ് സ്ഥലങ്ങളിൽ നിന്നും പ്രാർഥനാ ഹാളുകളിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് 70 ഇലക്ട്രിക് വാഹനങ്ങളുമുണ്ടാകും.റംസാന്റെ ആദ്യ പകുതിയിൽ മാത്രം 5,70,113 ആളുകൾ മോസ്ക് സന്ദർശിച്ചിച്ചതായാണ് കണക്ക്. കഴിഞ്ഞ റംസാനിൽ 6,84,945 ആളുകൾ മോസ്കിലെത്തി. 27-ാം രാവിൽ പ്രാർഥനയ്ക്ക് മുൻവർഷം 60,000 – ലേറെ വിശ്വാസികളെത്തിയിരുന്നു.