സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനിൽ, ചോദ്യം ചെയ്യൽ തുടങ്ങി; സ്റ്റേഷന് പുറത്ത് സംഘർഷം
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം, സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, വി.കെ. സജീവൻ അടക്കമുള്ള നേതാക്കളും അഭിഭാഷകരും അനുഗമിച്ചു. സ്റ്റേഷന് പുറത്ത് താരത്തെ പിന്തുണച്ച് ബി.ജെ.പി പ്രവർത്തകരും തടിച്ചുകൂടി. ജാഥയായി സ്റ്റേഷനിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ഇതേതുടർന്ന് കണ്ണൂരിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തുടർന്ന് ബസുകൾ വഴിതിരിച്ചുവിട്ടു.