ഇസ്രയേല്‍ വ്യോമാക്രമണം: നഥാന്‍സ് ആണവ കേന്ദ്രത്തിന്‍റെ മുകള്‍ഭാഗം തകര്‍ന്നു, പ്രദേശത്ത് ആണവ വികിരണമെന്ന് ഐഎഇഎ തലവന്‍
ന്യൂയോര്‍ക്ക്: ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം (റൈസിംഗ് ലയണ്‍) എന്ന് ഇസ്രയേല്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇതിന് മറുപടിയായി ഇസ്രയേല്‍ ടെല്‍ അവീവിലേക്ക് ശക്തമായ പ്രത്യാക്രമണം ഇന്നലെ രാത്രി നടത്തുകയും ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആണവ നിലയമായ നഥാന്‍സും ആക്രമിക്കപ്പെട്ടിരുന്നു. നഥാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്‍റെ മുകള്‍ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഭൂഗര്‍ഭ അറകളിലെ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് തകരാറുകള്‍ സംഭവിച്ചതായി സൂചനകളില്ലെന്നും റഫേല്‍ ഗ്രോസി യുഎന്നിനെ അറിയിച്ചു. എന്നാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് സെൻട്രിഫ്യൂജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഫോര്‍ഡോ, ഇസ്‌ഫഹാന്‍ എന്നീ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടതായി ഇറാന്‍ അറിയിച്ചതായും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിച്ചു. ഇറാനും ഇസ്രയേലും തമ്മില്‍ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക അസാധ്യമാണെന്നും ഗ്രോസി ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.