കെട്ടിടങ്ങളിലെ പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്തിലെ കെട്ടിടങ്ങളിൽ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നടുക്കിയ മൻഗഫ് തീപിടുത്ത ദുരന്തത്തിന് പിറകെയാണ് ഈ നടപടി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് പരിശോധന ശക്തമാക്കിയത്. അഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, മുന്‍സിപ്പല്‍ കാര്യ മന്ത്രി ഡോ. നൂറ അൽ മഷാൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ. മുനിസിപ്പാലിറ്റി, ഫയർഫോഴ്സ്, അഭ്യന്തര മന്ത്രാലയം എന്നിവര്‍ സഹകരിച്ചാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം മലയാളികളടക്കം പ്രവാസികള്‍ ഏറെ താമസിക്കുന്ന അബ്ബാസിയ, ഖൈത്താൻ, മഹ്ബൂല പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഉണർത്തി. മുൻകൂട്ടി അനുമതിയില്ലാതെ കെട്ടിടങ്ങളിൽ നിർമാണ പ്രവൃത്തികൾ നടത്തിയവര്‍ക്കെതിരെയും അനധികൃത നിർമാണങ്ങള്ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും. ലംഘനം നടത്തുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കും. നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനായി ഹോട്ട് ലൈന്‍ സ്ഥാപിക്കും. നിയമലംഘനങ്ങൾ റിപ്പോര്‍ട്ട് ചെയ്താല്‍ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്ന കരട് നിയമം മന്ത്രി സഭയിൽ അവതരിപ്പിക്കുമെന്ന് മുന്‍സിപ്പല്‍ കാര്യ മന്ത്രി ഡോ. നൂറ അൽ മഷാന് വ്യക്തമാക്കി.