ഓപറേഷൻ സിന്ദൂർ: ഇന്ത്യൻ പ്രതിനിധി സംഘം യുഎഇയിൽ
യുഎഇ സഹിഷ്ണുതാ മന്ത്രി നഹ്യാൻ ബിൻ മുബാറകുമായി സംഘം കൂടിക്കാഴ്ച നടത്തി.
അബുദാബി: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള പ്രതിനിധി സംഘം യുഎഇയിലെത്തി. ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് സംഘം അബൂദബിയിലെത്തിയത്. അബൂദബി വിമാനത്താവളത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അഗം അഹ്‌മദ് മിർ ഖൗറിയും ചേർന്ന് സംഘത്തെ സ്വീകരിച്ചു.
ഇന്ന് രാവിലെ ഒമ്പതരയ്ക്ക് യുഎഇ സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറകുമായി സംഘം കൂടിക്കാഴ്ച നടത്തി. യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയുമായും നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബിയുമായും സംഘം ചർച്ച നടത്തി. നാളെയും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്.
പാർലമെന്റ് അംഗം ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെയാണ് എട്ടംഗ സംഘത്തെ നയിക്കുന്നത്. കേരളത്തിൽ നിന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും സംഘത്തിലുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തിൻറെ ഭാഗമായി ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും നടപടികളും സംഘം നയതന്ത്ര തലങ്ങളിൽ വിശദീകരിക്കും.പാർലമെന്റ് അംഗങ്ങളായ ബാൻസുരി സ്വരാജ്, അതുൽ ഗാർഗ്, സാംസിത് പത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെൻറ് അംഗം എസ്.എസ് അഹ്‌ലുവാലിയ, മുൻ അംബാസിഡർ സുജൻ ചിനോയ് എന്നിവരാണുള്ളത്.