ക്രിക്കറ്റിനെ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ ഉൾപ്പെടുത്തും.
മുംബൈ∙ ലൊസാഞ്ചലസ് ഒളിംപിക്സിൽ ട്വന്റി20 ക്രിക്കറ്റുമുണ്ടാകും. മറ്റു നാല് ഇനങ്ങളോടൊപ്പം പുരുഷ, വനിതാ ട്വന്റി20 മത്സരങ്ങളാണ് ഒളിംപിക്സിൽ ഉൾപ്പെടുത്തുക. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയിൽ നടന്ന യോഗമാണ് അംഗീകാരം നൽകിയത്. ഐഒസി നിർവാഹക സമിതി യോഗത്തിന്റെ തീരുമാനം വോട്ടിനിട്ട് അംഗീകാരം നേടിയതോടെയാണ് ക്രിക്കറ്റിന്റെ തിരിച്ചുവരവിനു വഴിയൊരുങ്ങുന്നത്.
ഫ്ലാഗ് ഫുട്ബോൾ, ലക്രോസ് (സിക്‌സസ്), സ്ക്വാഷ്, ബേസ്ബോൾ– സോഫ്റ്റ്ബോൾ എന്നിവയാണ് നിർവാഹക സമിതി അംഗീകരിച്ച മറ്റു നാല് കായികയിനങ്ങൾ. 128 വർഷത്തിനു ശേഷമാണ് ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ്. 1900 പാരിസ് ഒളിംപിക്സിൽ മാത്രമാണ് ഇതിനു മുൻപ് ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെട്ടത്.
ലൊസാഞ്ചലസിൽ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള മൽസരങ്ങളുണ്ടാകും. 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താൽപര്യം അറിയിച്ചിരുന്നു. വേദി സംബന്ധിച്ച് തീരുമാനമെടുക്കാൻ ചുരുങ്ങിയത് മൂന്ന് വർഷം എടുക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അറിയിച്ചു.