അർജുനായി തെരച്ചിൽ ഊർജിതം; മംഗളൂരുവിൽ നിന്ന് റഡാറെത്തി: പുഴയിലും മണ്ണിടിഞ്ഞ സ്ഥലത്തും പരിശോധന ഉടൻ
ബെംഗളൂരു/കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.
ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കേരള മോട്ടോർ വാഹന ഉദ്യോഗസ്ഥർ മടങ്ങി.