”തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം”; എ.ആർ റഹ്‌മാൻ
തങ്ങൾ മുപ്പതാം വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ എല്ലാ സംഭവങ്ങളെപ്പോലെയും അത് അപ്രതീക്ഷിത അന്ത്യത്തിലെത്തിയെന്നും റഹ്‌മാൻ കുറിച്ചു. തകർന്ന ഹൃദയങ്ങളുടെ ഭാരത്തിൽ ദൈവത്തിന്റെ സിംഹാസനം വരെ വിറയ്ക്കുമെന്നും റഹ്‌മാൻ കുറിച്ചു. ഇത്രയും മോശം അവസ്ഥയിൽ തങ്ങളുടെ സ്വകാര്യത മാനിച്ച എല്ലാവർക്കും താൻ നന്ദിയും ബഹുമാനവും രേഖപ്പെടുത്തുന്നെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം – ‘മുപ്പതിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ അന്ത്യം സംഭവിക്കുന്നതായി തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും, ഈ തകർച്ചയിലും ഞങ്ങൾ അർഥം തേടുന്നു, വേർപെട്ടവ വീണ്ടും പഴയപടി ആവില്ലെങ്കിലും. ഈ ദുർബലമായ അധ്യായത്തിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും സുഹൃത്തുക്കൾക്ക് നന്ദി.’
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സൈറ തന്റെ ഭർത്താവ് എ.ആർ റഹ്‌മാനുമായി പിരിയാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധം തുടർന്നുപോകുന്നതിലെ വൈകാരിക സമ്മർദത്തെ തുടർന്നാണ് തീരുമാനം. പരസ്പരം അഗാധമായ സ്നേഹമുണ്ടായിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും മൂലമാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദർഭത്തിൽ സൈറയുടെ സ്വകാര്യത മാനിക്കണമെന്നും വന്ദനാ ഷാ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.1995ലായിരുന്നു സൈറയും റഹ്‌മാനും വിവാഹിതരായത്. ഖദീജ, റഹീമ, അമീൻ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.