ദുബൈയിലെത്തിയ മോദിക്ക് ജയ് വിളിച്ച് പ്രവാസി ഇന്ത്യക്കാർ
ദുബൈ: 28-ാമത് കോപ് 28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസി ഇന്ത്യന്‍ സമൂഹം. ദുബൈയിലെ താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്ന് ഇന്ത്യക്കാര്‍ മുദ്രാവാക്യം വിളിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
‘സാരെ ജഹാന് സേ അച്ചാ’ പാടുകയും ‘ഭാരക് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നുറക്കെ വിളിക്കുകയും ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ അദ്ദേഹം പ്രസംഗിച്ചു.
ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. 2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണമെന്നും മോദി ആവശ്യപ്പെട്ടു. 2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.