എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും.
ന്യൂഡൽഹി: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന ഉറപ്പിൽ സമരം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്നും മാനേജ്മെന്‍റ് ഉറപ്പ് നൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ ജീവനക്കാരുടെ യൂനിയൻ തയാറായത്.റീജനൽ ലേബർ കമീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മാനേജ്മെന്‍റും ജീവനക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. 25 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാനേജ്മെന്റിനോടുള്ള പ്രതിഷേധത്തെതുടർന്ന് 200ലേറെ ജീവനക്കാർ കൂട്ടമായി രോഗാവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസ് 80ലധികം വിമാനങ്ങൾ റദ്ദാക്കിയത് കേരളത്തിലടക്കം നൂറുക്കണക്കിന് യാത്രക്കാരെ വലച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാർ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നൽ പണിമുടക്ക് തുടങ്ങിയത്.ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ സമരം.