ലുലു റീട്ടെയ്‍ലിന് വമ്പന്‍ കുതിപ്പ് : ലാഭം 126 ശതമാനം വർധിച്ചു.
അബുദാബി: ലുലു റീട്ടെയ്‍ലിന് വമ്പന്‍ കുതിപ്പ്. 2024ലെ മൂന്നാം പാദത്തില്‍ ലുലു റീട്ടെയ്‍ലിന്‍റെ വരുമാനം ഉയര്‍ന്നു. റെക്കോര്‍ഡ് തകര്‍ത്ത ഐപിഒയ്ക്കും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ലിസ്റ്റിങിനും ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക വിവരങ്ങളുടെ അപ്ഡേറ്റാണ് പുറത്തു വിട്ടത്. 186 കോടി ഡോളര്‍ വരുമാനമാണ് (15,700 കോടി രൂപ) ഇക്കാലയളവില്‍ ലുലു റീട്ടെയ്ല്‍ രേഖപ്പെടുത്തിയത്. വര്‍ഷം തോറും 6.1 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി ഇന്ന് അറിയിച്ചു. മുഖ്യ വിണികളായ യുഎഇ, സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രധാന കാറ്റഗറികളിലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധനവാണ് ഈ ശക്തമായ സെയില്‍സ് കുതിപ്പിന് കാരണമായത്. ഫ്രഷ് ഫുഡ് കാറ്റഗറിയില്‍ രണ്ടക്ക സംഖ്യയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും കാര്യമായ വര്‍ധന രേഖപ്പെടുത്തി.2024 മൂന്നാം പാദത്തില്‍ ലൈക്ക് ഫോര്‍ ലൈക്ക് (എല്‍എഫ്എല്‍) സെയില്‍സ് (നിലവിലുള്ള സ്റ്റോറുകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും ഒരു റീട്ടെയിലറുടെ വിൽപ്പന വളർച്ച അളക്കാന്‍ ഉപയോഗിക്കുന്ന മെട്രിക്) 1.2 ശതമാനം വര്‍ധിച്ച് 17 കോടി ഡോളറായി. അതേസമയം ഒമ്പത് മാസ കാലയളവിലെ എല്‍എഫ്എല്‍ സെയില്‍ 2.2 ശതമാനം വര്‍ധിച്ച് 53 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
2024ലെ ഒമ്പത് മാസക്കാലയളവില്‍ 12 പുതിയ ലുലു സ്റ്റോറുകളാണ് തുറന്നത്. സെപ്തംബര്‍ 30 വരെയുള്ള കണക്കുകളില്‍ ആകെ സ്റ്റോറുകളുടെ എണ്ണം 241 ആയി. പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ മാർജിൻ (EBITDA Margin) 2024ലെ മൂന്നാം പാദത്തില്‍ 176.3 മില്യന്‍ ഡോളറാണ്. വര്‍ഷം തോറും 9.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ ലുലുവിന്‍റെ സജീവ ബിസിനസിൽ നിന്നുള്ള ലാഭം (net profit) 1.55 കോടി ഡോളറിൽ (130 കോടി രൂപ) നിന്ന് 3.51 മില്യൺ ഡോളറിലെത്തി. 126 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒമ്പത് മാസക്കാലത്ത് ലുലുവിന്‍റെ നെറ്റ് പ്രോഫിറ്റ് 73.3 ശതമാനം ഉയര്‍ന്ന് 151.5 മില്യന്‍ ഡോളറായി. യുഎഇയില്‍ 7.5 ശതമാനം വളര്‍ച്ചയും സൗദിയില്‍ 5.7 ശതമാനം വളര്‍ച്ചയും മൂന്നാം പാദത്തില്‍ രേഖപ്പെടുത്തി. ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലും വരുമാനത്തില്‍ വര്‍ധനവുണ്ടായി. അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്തമാണ് ലുലു ഐപിഒ സബ്സ്ക്രിബ്ഷന് ലഭിച്ചത്. പ്രതീക്ഷിച്ചതിലും 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചിരുന്നു. 15,000 കോടി രൂപ പ്രതീക്ഷിച്ചെങ്കിലും 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്.