കണ്ണൂർ വിമാനത്താവളത്തിലെ യാത്ര പ്രശ്നം: ജോൺ ബ്രിട്ടാസ് എം. പി. ക്ക് നിവേദനം നൽകി
അബുദാബി: യു. എ. ഇ യിൽ നിന്നും നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ സർവീസ് നടത്തുകയോ, സർവീസ് അനുവദിക്കണമെന്ന വിദേശ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കുവാനോ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പരിഹാരം നേടുവാൻ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് സാമൂഹ്യപ്രവർത്തകനായ വി. ടി. വി. ദാമോദരൻ നിവേദനം നൽകി. വളരെ മികച്ച സൗകര്യവും സാമീപ്യവും കാരണം വടക്കൻ കേരളത്തിൽ ഉള്ളവരെകൂടാതെ കർണ്ണാടകയിലെ ചില ഭാഗങ്ങളിൽ ഉള്ളവരും കണ്ണൂർ വിമാനത്താവളത്തിനെ കൂടുതൽ ആശ്രയിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാരിന്റെ വികലമായ തീരുമാനം സാധാരണക്കാരായ പ്രവാസികളെയും കുടുംബാംഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതുമാണ്. അടുത്ത ദിവസങ്ങളിലായി ഒരു വിമാനക്കമ്പനി കണ്ണൂരിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതിനാൽ എയർ ഇന്ത്യ എക്സ്‌പ്രസ് ഭീമമായ ചാർജാണ് ഈടാക്കുന്നത്. യു.എ ഇ യിൽ വിദ്യാലയങ്ങളുടെ അവധിക്കാലം വരാനിരിക്കുന്ന സാഹചര്യത്തിൽ ചാർജ് വർധനയും സർവീസുകളുടെ കുറവും സാധാരണക്കാരായ പ്രവാസികളെയും കുടുംബാംഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിക്കും. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും നിവേദനത്തിൽ ജോൺ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മേൽപറഞ്ഞ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി, കേരള മുഖ്യമന്തി, കേന്ദ്ര വിദേശകാര്യ സഹമന്തി, മലബാറിൽ നിന്നുള്ള എംപിമാർ എന്നിവർക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പേ നിവേദനം നൽകിയിരുന്നു.