ആർട്ട് തെറപ്പി സമ്മേളനത്തിനു അബുദാബിയിൽ തുടക്കമായി.
അബുദാബി: ആർട്ട് തെറപ്പി സമ്മേളനത്തിനു അബുദാബിയിൽ തുടക്കമായി. കലയുടെയും സർഗാത്മകതയുടെയും സഹായത്തോടെ രോഗശമനം സാധ്യമാകുന്ന ആർട്ട് തെറപ്പിക്ക് ലോകമെങ്ങും വൺ സ്വീകാര്യതയാണുള്ളത്. രണ്ട് ദിവസങ്ങളിലാണ് വിവിധ രാജ്യക്കാർ പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. അബുദാബി സെന്റർ ഫോർ ഷെൽറ്ററിങ് ആൻഡ് ഹ്യൂമാനിറ്റേറിയൻ കെയറാണ് സമ്മേളനം സംഘടിപ്പിച്ചത്. യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദഗ്ധർ സെമിനാറിനും ശിൽപശാലയ്ക്കും നേതൃത്വംനൽകി. ശാരീരിക, മാനസിക വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്ന ചികിത്സാ രീതിയായ ആർട്ട് തെറപ്പി ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും ആർട്ട് തെറപ്പി സമ്മേളനം അഭിപ്രായപ്പെട്ടു. വൈകല്യമുള്ളവർക്കു മാത്രമല്ല ചെറിയ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും ആക്രമണത്തിനോ ആകസ്മിക സംഭവങ്ങളിൽ മനോനില തെറ്റിയവർക്കും ആർട്ട് തെറാപ്പി ക്ലാസുകൾ ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തി.

സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖൈലി, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും സാംസ്കാരിക, ടൂറിസം ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്, വിദേശകാര്യ സഹ മന്ത്രി നൂറ അൽ കാബി, യുണൈറ്റഡ് നാഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഡെവലപ്മെന്റ് ബോർഡ് അംഗം ഹനീഫ് അൽ ഖാസിം, പ്യുവർ ഹെൽത്ത് ഗ്രൂപ്പ് സഹസ്ഥാപകൻ ഷെയ്സ്ത ആസിഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ദേശ, ഭാഷ, വർണ, വർഗ വേർതിരിവില്ലാതെ ഉപയോഗിക്കാവുന്നതാണ് ആർട്ട് തെറപ്പി എന്ന് ഇവ ഡയറക്ടർ ജനറൽ സാറാ ഷുഹൈൽ പറഞ്ഞു. ഇത് വ്യക്തികൾക്കും സമൂഹത്തിനും ഗുണം ചെയ്യും. രോഗശാന്തിക്കും ക്ഷേമത്തിനുമായി അറേബ്യൻ ഉപദ്വീപും കലയെ ആശ്രയിച്ചിരുന്നതായി ആർട്ട് തെറപ്പിയിൽ ഡോക്ടറേറ്റ് നേടിയ ആദ്യ അറബ് വംശജനും റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റി പ്രഫസറുമായ ഡോ. അവദ് അൽയാമി പറഞ്ഞു.