ടെർമിനൽ എ (മിഡ്ഫീൽഡ് ടെർമിനൽ) യിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.
അബുദബി : നവംബർ ഒന്നിന് തുറക്കുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലായ ടെർമിനൽ എ (മിഡ്ഫീൽഡ് ടെർമിനൽ) യിലേക്ക് ബസ് സേവനം ഒരുക്കി സംയോജിത ഗതാഗത കേന്ദ്രം (ഐ ടി സി). ബസ് നമ്പർ എ 1, എ 2, എ 10, എ 4 ബസ്സുകളാണ് പുതിയ ടെർമിനലിലേക്ക് സർവീസ് നടത്തുക. അബൂദബി നഗരത്തിൽ നിന്നും പകൽ സമയങ്ങളിൽ എ 1, എ 2, ബസ്സുകളും രാത്രി പതിനൊന്നിനും രാവിലെ ആറിനും ഇടക്ക് എൻ 2 നമ്പർ ബസ്സുകളും സർവീസ് നടത്തും. ഖലീഫ സിറ്റിയിൽ നിന്നും കെ 4, മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിന്നും എ 10, അൽ ഷഹാമ, അൽ റീഫ്, ബനിയാസ് എന്നിവിടങ്ങളിൽ നിന്നും എ 40 നമ്പർ ബസ്സുകളും പുതിയ ടെർമിനലിലേക്ക് സർവീസ് നടത്തും. ടെർമിനൽ 1/3, കാർഗോ ടെർമിനൽ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ട യാത്രക്കാർ, ടെർമിനൽ എ പുറപ്പെടലിലേക്ക് പോകുന്ന എ 15 ബസിൽ യാത്ര ചെയ്യണം. നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന എ 1, എ 2 നമ്പർ ബസ്സുകൾക്ക് പകരമാണ് രാത്രി സമയങ്ങളിൽ എൻ 2 സർവീസ് നടത്തുക. പുതിയ സർവീസുകൾ നവംബർ ഒന്ന് മുതൽ നിലവിൽ വരും. കൂടുതൽ വിവരങ്ങൾക്ക് 800850 നമ്പറിൽ ബന്ധപ്പെടണം.പഴയ ടെർമിനലിന്റെ മൂന്നിരട്ടി വലുപ്പത്തിൽ നിർമ്മിച്ച ടെർമിനൽ എ ആഗോള ബിസിനസ്, ടൂറിസം ഹബ്ബ് എന്ന നിലയിൽ അബുദബിയുടെ സ്ഥാനം ഉയർത്തും. കൂടാതെ, അബൂദബി വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാക്കും – പ്രതിവർഷം 45 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ കഴിയും. ആഗോളതലത്തിൽ 117 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ ഇവിടെ നിന്നും സർവീസ് നടത്തും, ഇത് അബുദബിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ ആവൃത്തിയും എത്തിച്ചേരലും വർദ്ധിപ്പിക്കുമെന്ന് എയർപോർട്ട്സ് അധികൃതർ അറിയിച്ചു. 742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്, അബൂദബി അന്താരഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും ചരക്ക് ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.