മഴ അവസാനിച്ചു; ദുരന്തനിവാരണം സജീവം
ദുബൈ: തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച് ചൊവ്വാഴ്ച തകർത്ത് പെയ്ത മഴ നിലച്ചപ്പോൾ ദുരിതം ബാക്കി. രാജ്യത്തെ എല്ലാ എമിറേറ്റുകളെയും നഗരങ്ങളെയും ബാധിച്ച മഴ ദുബൈയിലും ഷാർജയിലും അപ്രതീക്ഷിതമായ രീതിയിൽ വെള്ളം ഉയരാൻ കാരണമായി. അതേസമയം, അധികൃതർ മഴ മുൻകൂട്ടി കണ്ട് സ്വീകരിച്ച നടപടികൾ അപകടങ്ങൾ കുറയാൻ കാരണമായി.
സ്കൂളുകളും സർക്കാർ ജീവനക്കാരുടെ പ്രവർത്തനവും പൂർണമായും ഓൺലൈനിലാക്കിയതും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയതും അപകടങ്ങൾ കുറച്ചു. ഇതിനകം ഒരു മരണം മാത്രമാണ് റെക്കോർഡ് പേമാരിക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റാസല്‍ഖൈമ ദക്ഷിണ മേഖലയിലെ വാദി സിഫ്നിയില് മലവെള്ളപ്പാച്ചിലിൽപെട്ട വാഹനം മറിഞ്ഞാണ് തദ്ദേശീയനായ 70കാരന് ദാരുണാന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഇദ്ദേഹം സഞ്ചരിച്ച വാഹനം വാദി ഇസ്ഫ്നിയില് പ്രവേശിച്ചയുടന്‍ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. വാഹനം ഒഴുക്കിൽപെട്ട വിവരം റാക് പൊലീസ് ഓപറേഷന് റൂമില്‍ ദൃക്സാക്ഷികള്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
മഴയില്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു വാദികളില്‍ ജലത്തിന്റെ തോത്. മുന്‍കരുതല്‍ നിർദേശങ്ങള്‍ അവഗണിച്ച് താഴ്വരയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണം. വാദി ഇസ്ഫ്നിയിലേക്ക് വാഹനം ഒഴുകിപ്പോയ വിവരം പൊലീസ് ഓപറേഷന് റൂമില്‍ ലഭിച്ചയുടന്‍ സന്നദ്ധസേന സംഭവസ്ഥലത്തെത്തുകയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെമുതൽ തെളിഞ്ഞ കാലാവസ്ഥ ലഭ്യമായതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി അധികൃതർ സജീവമായിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികൾ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനും സജീവമായി പ്രവർത്തിച്ചുവരികയാണ്. പല റോഡുകളിലും ബുധനാഴ്ച രാത്രിയും വെള്ളക്കെട്ട് നിലവിലുണ്ട്. ടാങ്കർ ലോറികളിൽ വെള്ളം മോട്ടോർ വഴി അടിച്ച് വറ്റിക്കുന്ന പ്രവർത്തനമാണ് മുനിസിപ്പാലിറ്റി വൃത്തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്.