മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംഘടിപ്പിച്ച ആറാമത് പഠനോത്സവം
അബുദാബി: മാതൃഭാഷയിൽ ലോകത്ത് നടക്കുന്ന ഏറ്റവും ബ്രഹത്തായ ഭാഷാശൃംഖലയുടെ അതി ശക്തമായ കണ്ണിയാണ് മലയാളം മിഷൻ അബുദാബി ചാപ്റ്റർ. ഇത്രയും സമൃദ്ധമായി ഭാഷാ പ്രവർത്തനങ്ങൾ നടത്തുന്ന പ്രദേശങ്ങൾ പ്രവാസലോകത്ത് വളരെ വിരളമാണ്. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംഘടിപ്പിച്ച ആറാമത് പഠനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂപരിഷ്കാരം വഴിയും, സേവന വേതന രംഗത്തും, വിദ്യാഭ്യാസ പരിഷ്കരണത്തിലും, ആരോഗ്യപരിരക്ഷയിലും ലോകത്തിനു മാതൃകയായിട്ടുള്ള കേരളത്തിന്റെ പുതിയൊരു കയ്യൊപ്പ് കൂടിയാണ് മലയാളം മിഷൻ പ്രവർത്തനം.ലോകം മുഴുവൻ ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന വലിയൊരു കുടുംബമായി മാറിയിരിക്കുന്ന ആഗോള കൂട്ടായ്മയായ മലയാളം മിഷൻ സംസ്ഥാന സർക്കാരിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.50 രാജ്യങ്ങളിലും കേരളത്തിന് പുറത്ത് 25 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മലയാളം മിഷൻ 100 ചാപ്റ്റർ തികഞ്ഞ ചരിത്രമുഹൂർത്തത്തിലാണ് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം സംഘടിപ്പിച്ചരിക്കുന്നത്. മാത്രമല്ല, പത്താം ക്ലാസിനു തത്തുല്യമായ നീലക്കുറിഞ്ഞി പരീക്ഷ ആദ്യമായി എഴുതിയതിന്റെ ഫലം പ്രഖ്യാപിച്ച സന്ദർഭവും കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കായാനയിൽ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള, മലയാളം മിഷൻ കെ.എസ്.സി കോർഡിനേറ്റർ പ്രജിന അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും അബുദാബി സിറ്റി മേഖല കോർഡിനേറ്റർ ധനേഷ്കുമാർ നന്ദിയും പറഞ്ഞു. അബുദാബി കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ബദാസായിദ്, റുവൈസ് എന്നിവിടങ്ങളിലായി നടന്ന പഠനോത്സവത്തിൽ 204 വിദ്യാർത്ഥികൾ പങ്കെടുത്തു. കണിക്കൊന്നയിൽ 96 വിദ്യാർത്ഥികളും, സൂര്യകാന്തിയിൽ 73 വിദ്യാർത്ഥികളും, ആമ്പലിൽ 35 വിദ്യാർത്ഥികളും പരീക്ഷ എഴുതി. യുഎഇയിൽ ആദ്യമായാണ് ആമ്പൽ പഠനോത്സവം നടന്നതെന്ന പ്രത്യേകതയും ഈ പഠനോത്സവത്തിനുണ്ട്.
ചെണ്ടമേളത്തോടു കൂടി ആരംഭിച്ച പഠനോത്സവത്തിൽ കവിതകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചും അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷം തീർത്തു.