യുഎഇ ആരോഗ്യ മേഖലയിലെ അതികായൻ ഡോ. ജോർജ് മാത്യുവിന് ആദരം; അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രവും ഭാവിയും പങ്കുവച്ച് ഡോ. ജോർജ്
അബുദാബി: യുഎഇ ആരോഗ്യ മേഖലയുടെ വർത്തമാനവും ഭാവിയും പങ്കുവയ്ക്കുന്ന അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അതികായനും മലയാളിയുമായ ഡോക്ടർ ജോർജ് മാത്യുവിന് ആദരം. പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയുടെ ‘ഹെൽത്ത്കെയർ ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോ. ജോർജിൻ്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധർ ആദരിച്ചത്.
ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. ജോർജ് യുഎഇയുടെ ആരോഗ്യ വളർച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രൊഫ. ഹുമൈദ് പറഞ്ഞു. പൊതു പരിപാടികളിൽ അപൂർവമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോർജ് മാത്യുവിന്റെ വാക്കുകൾ കേൾക്കാനായി ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിലെ ബുർജീൽ ഹോൾഡിങ്‌സ് ബൂത്തിലെത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, എന്നിവരും സന്നിഹിതരായിരുന്നു.
പങ്കുവച്ചത് അപൂർവ അനുഭവങ്ങൾ, സദസിന്റെ നിറഞ്ഞ കയ്യടി
യുഎഇ ആരോഗ്യ രംഗത്തെ അവിസ്‌മരണീയമായ നാൾവഴികൾ പുസ്തക പ്രകാശനത്തിന് ശേഷം ഡോ. ജോർജ് പങ്കുവച്ചു. കഴിഞ്ഞ പതിറ്റാണ്ടുകൾക്കുള്ളിൽ യുഎഇ ആരോഗ്യമേഖല നേടിയ വളർച്ചയ്ക്ക് പിന്നിൽ ഈ രാജ്യത്തെ നേതൃത്വത്തിന്റെ ക്രാന്തദർശിത്വവും ജനങ്ങളുടെ അർപ്പണബോധവുമാണെന്ന് അദ്ദേഹം പറഞ്ഞു.യുഎഇ ആരോഗ്യ മേഖലയുടെ ചരിത്രം അൽ ഐനിലെ ആദ്യ പബ്ലിക് ഹോസ്പിറ്റൽ ഡോക്ടറായ ഡോ. ജോർജ് വിശദീകരിച്ചു. 1967 ഇൽ തന്റെ 26 ആം വയസിൽ ജനറൽ പ്രാക്റ്റീഷനർ ആയി ഡോ. ജോർജ് എത്തുമ്പോൾ അൽ ഐൻ എന്നത് ഒരു പേര് മാത്രം ആയിരുന്നു. “നല്ല റോഡോ, ജലവിതരണ സംവിധാനമോ, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളോ ഇല്ലാതിരുന്ന സമയമായിരുന്നു അത്. അന്ന് അൽ ഐനിൽ നിന്ന് അബുദാബി എത്താൻ 7.5 മണിക്കൂറുകൾ എടുത്തിരുന്നെങ്കിൽ ഇന്ന് 59 മിനിറ്റുകൾക്കുള്ളിൽ എത്താൻ സാധിക്കും. വർഷങ്ങൾ കൊണ്ട് യുഎഇ ഭംഗിയുള്ള, സുരക്ഷയുള്ള രാജ്യമായി മാറിയത് ഒരുപാട് ആളുകളുടെ അധ്വാനത്തിന്റെയും വ്യക്തമായ ദീർഘ വീക്ഷണത്തിന്റെയും ഫലമാണ്,” ഡോക്ടർ ഓർത്തെടുത്തു.
തന്റെ കരിയറിന്റെ ഒരു സമയത്ത് കാലിഫോര്ണിയയിലേക് മാറാൻ ഡോ. ജോർജും കുടുംബവും തീരുമാനിച്ചെങ്കിലും ഭരണാധികാരിയായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സായിദുമായുള്ള കൂടിക്കാഴ്ച ജീവിതം മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ , 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. അടുത്തിടെ അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിനെ ജോർജ് മാത്യു സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തു യുഎഇ സർക്കാർ. സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെയും ഡോ. ജോർജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം ആദരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ഡോ. ജോർജിന് തന്റെ അഞ്ച് പതിറ്റാണ്ടത്തെ സേവനത്തിൽ നിരവധി അപ്രതീക്ഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. നിരവധി ആളുകളെ ജീവിതത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട്.
“ഒരു ഗൈനെക്കോളജിസ്റ്റല്ലായിരുന്നിട്ടും ഒരിക്കൽ എനിക്ക് ഒരു ഡെലിവറി എടുക്കേണ്ടി വന്നിട്ടുണ്ട്. മനുഷ്യന്റെയല്ല, ഒട്ടകത്തിന്റെ. മറ്റൊരു സാഹചര്യത്തിൽ ക്ലിനിക്കിൽ വെള്ളം ഇല്ലാതിരുന്നിട്ടും ഒരു കുട്ടിയുടെ പ്രസവം എടുക്കേണ്ടി വന്നു. ആ കുട്ടി വളർന്നപ്പോൾ അൽ ഐനിലെ ഉന്നത ഉദ്യോഗസ്ഥനായി.” ഡോ. ജോർജ് ഓർത്തെടുത്തു.എന്നാൽ അത്തരം അനുഭവങ്ങളാണ് പിന്നീട് അദ്ദേഹത്തെ രാജ്യം അറിയപ്പെടുന്ന ഡോക്ടർ ആക്കി മാറ്റിയത്. തടസ്സങ്ങളെ മറികടന്ന് അദ്ദേഹം യുഎഇയിൽ തന്നെ നിന്നു, ആളുകളെ സ്നേഹിച്ചു. അറബിയിൽ സംസാരിച്ചു. പതിയെ രാജ്യത്തിന്റെ വളർച്ചയിലെ അവിഭാജ്യ ഘടകമായി മാറി. “”ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല യു എ ഇ യുടെ ആരോഗ്യ വികസനം. ഭരണാധികാരികളുടെ ദീർഘവീക്ഷണവും വിവിധ പങ്കാളിത്തങ്ങളും ഇതിനു സഹായകരമായി. ഇപ്പോൾ, രാജ്യം കാൻസർ ഗവേഷണത്തിൽ നിക്ഷേപം നടത്തുന്നു. ഇതെല്ലം വലിയൊരു നാളെയിലേക്കുള്ള ചുവടു വെപ്പാണ്.” ഒരു ഡോക്ടറെ നിർണയിക്കുന്നത് അറിവ് മാത്രമല്ല, പെരുമാറ്റം കൂടിയാണെന്നും ഡോ. ജോർജ് പറഞ്ഞു. “ഓരോ സാഹചര്യത്തിലും പെരുമാറാനുള്ള പ്രായോഗിക പരിജ്ഞാനം വളരെ അത്യാവശ്യമാണ്,” അദ്ദേഹം പറഞ്ഞു നിർത്തിയപ്പോഴേക്കും ആദര സൂചകമായി സദസ്സിൽ കയ്യടികൾ ഉയർന്നു. യുഎഇയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പുരോഗതിയെ വരച്ചു കാട്ടുന്ന, ഭാവിയിലെ മെച്ചപ്പെടുത്തലുകൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള റോഡ് മാപ്പ് നൽകുക എന്നതാണ് ഈ പുസ്തകത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രൊഫ. ഡോ. ഹുമൈദ് പറഞ്ഞു.