കായികസ്ഥാപനങ്ങളിൽ കുട്ടികൾക്ക് സംരക്ഷണമുറപ്പാക്കും: പുതിയ നയം അവതരിപ്പിച്ച് അബുദാബി
വിവിധ കായികപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്കുള്ള അവകാശം, ദുരുപയോഗം തടയൽ, കുട്ടികൾക്ക് സംരക്ഷണം നൽകൽ, ദുരുപയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതികാരനടപടികളില്ലെന്ന് ഉറപ്പാക്കൽ എന്നിങ്ങനെ നാല് അടിസ്ഥാനതത്വങ്ങൾ മുൻനിർത്തിയാണ് നയം നടപ്പാക്കുക. എല്ലാ കായികസ്ഥാപനങ്ങളും നിർബന്ധമായും ഈ നയങ്ങൾ പാലിക്കണം.
അവകാശം നിഷേധിക്കരുത്
സ്പോർട്‌സിൽ പങ്കെടുക്കാനുള്ള ഒരു കുട്ടിയുടെ അവകാശം കായികസ്ഥാപനങ്ങൾ നിഷേധിക്കരുത്.കുട്ടികളുടെ താത്പര്യങ്ങൾക്ക് ദോഷംവരുത്തുന്നതോ, ശാരീരികമോ വൈകാരികമോ ആയ പരിക്കുകൾക്ക് കാരണമാകുന്നതോ ആയ ഏതൊരു പെരുമാറ്റത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കണം. ഇതിനായി വ്യക്തമായ സംവിധാനങ്ങളും മാനദണ്ഡങ്ങളും ഉണ്ടാകണം.സ്പോർട്‌സിൽ പങ്കെടുക്കുമ്പോൾ ദുരുപയോഗം, അവഗണന അല്ലെങ്കിൽ അക്രമം എന്നിവയ്ക്ക് സാധ്യതയുണ്ടെങ്കിൽ പിന്തുണയും സുരക്ഷയും ലഭ്യമാക്കണം.ഏതെങ്കിലും സ്പോർട്‌സ് സ്ഥാപനത്തിൽ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വ്യക്തികൾ ജോലി ചെയ്യുകയോ അല്ലെങ്കിൽ ജോലിക്ക് ചേരാൻ ശ്രമിക്കുകയോ ചെയ്താൽ നിയമപരമായി നേരിടണം.
ജീവനക്കാരെ നിയമിക്കുന്നതിന് മുൻപ് കർശനമായ സ്ക്രീനിങും നിരീക്ഷണ പ്രക്രിയകളും വേണം. ഈ നടപടികൾ നടപ്പിലാക്കുന്നതിനും എല്ലാകുട്ടികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കാൻ സൗകര്യമൊരുക്കും ദുരുപയോഗം, അക്രമം എന്നിവ സംശയിക്കപ്പെടുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്യാം. ഇതിൽ പ്രതികളാകുന്നവർ പരിശീലകർ, ജീവനക്കാർ, പ്രൊഫഷണൽ അത്‌ലറ്റുകൾ, സന്നദ്ധപ്രവർത്തകർ, മാതാപിതാക്കൾ തുടങ്ങിയവരാണെങ്കിൽപോലും പ്രതികരിക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം.ജാഗ്രതയുടെയും ഉത്തരവാദിത്വത്തിന്റെയും ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കുട്ടികളുടെ ക്ഷേമം മെച്ചപ്പെടുത്തുക, മാന്യമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷത്തിൽ ഉയർന്നനിലവാരത്തിലുള്ള കായികക്ഷമത നിലനിർത്തുക എന്നിവയാണ് ലക്ഷ്യം.ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഉൾപ്പെടെ എല്ലാത്തരം പീഡനങ്ങളെയും അവഗണന, ചൂഷണം, ഭീഷണിപ്പെടുത്തൽ, വംശം, പ്രായം, ലിംഗഭേദം, ദേശീയത, മതം, അല്ലെങ്കിൽ മറ്റേതൊരു വ്യത്യാസങ്ങൾ മുൻനിർത്തിയുള്ള വിവേചനങ്ങൾ എന്നിവയെയും തടയും.
കുട്ടികളുടെ സംരക്ഷണത്തിന് കോഡിനേറ്റർമാർ
കായിക സ്ഥാപനങ്ങളിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടെ സുരക്ഷയ്ക്കുമായാണ് പുതിയ നയം അവതരിപ്പിക്കുന്നതെന്ന് ഡിസിഡി കമ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് സ്പോർട്സ് സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹെലാൽ അൽ ബലൂഷി പറഞ്ഞു.കായിക കേന്ദ്രങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക കോഡിനേറ്റർമാരെ നിയമിക്കും. എല്ലാ ജീവനക്കാർക്കും വൊളന്റിയർമാർക്കും നിർബന്ധിത പരിശീലനം നൽകും. നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിഹരിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകും. അതുവഴി സുതാര്യതയുടെയും വിശ്വാസത്തിന്റെയും ഒരു സംസ്കാരം കെട്ടിപ്പടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇ പ്രോ ലീഗ്, അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, എമിറേറ്റ്‌സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റ്, അബുദാബി സ്പോർട്സ് കൗൺസിൽ, ഫാമിലി കെയർ അതോറിറ്റി, അബുദാബി ഏർലി ചൈൽഡ്ഹുഡ് എന്നിങ്ങനെ ആരോഗ്യം, വിദ്യാഭ്യാസം, കായിക മേഖലകളിലെ പ്രധാന പങ്കാളികൾ തമ്മിലുള്ള വിപുലമായ സഹകരണത്തിന്റെ ഫലമായാണ് നയം വികസിപ്പിച്ചത്.അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തുള്ള കായികമേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും വൊളന്റിയർമാർക്കും ഉൾപ്പെടെ എല്ലാ കായിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നയം ബാധകമാണ്.