മൂന്നരപ്പതിറ്റാണ്ട് പ്രവാസം വിട്ട് അഷ്റഫ് കീഴൂര്‍ നാട്ടിലേക്ക്
അബൂദബി: മൂന്നര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് അബൂദബിയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സാന്നിധ്യമായിരുന്ന അഷ്റഫ് കീഴൂര്‍ നാട്ടിലേക്കു മടങ്ങുന്നു. 1989ല്‍ ജോലി തേടി അബൂദബിയിലെത്തിയ കാസർകോട് മേല്‍പ്പറമ്പ് കീഴൂര്‍ സ്വദേശി അഷറഫ് 30 വര്‍ഷത്തോളം ഈസ്റ്റേണ്‍ ഡവലപ്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തത്.അബൂദബി കാസർകോട് ജില്ല കെ.എം.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഉദുമ മണ്ഡലം പ്രസിഡന്റ്, കീഴൂര്‍ ജമാഅത്ത് സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്, അഷറഫ് കൂട്ടായ്മ, അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെ വലുതും ചെറുതുമായ നിരവധി സംഘടനകളുടെ അരങ്ങിലും അണിയറയിലും നിശ്ശബ്ദ സേവകനായി പ്രവര്‍ത്തിച്ചു. കളനാട് സുഹ്റയാണ് ഭാര്യ. സഹീര്‍, സുല്‍ത്താന്‍, സൈമ എന്നിവര്‍ മക്കളാണ്. അഷ്റഫ് കിഴൂരിന് അബൂദബി കാസർകോട് ജില്ല കെ.എം.സി.സി യാത്രയയപ്പ് നല്കി. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യാത്രയയപ്പ് യോഗം ജില്ല പ്രസിഡന്റ് അബ്ദുറഹ്മാന് ചേക്കു ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ് ഉദ്ഘാടനം ചെയ്തു. അനീസ് മാങ്ങാട്, ഹനീഫ പടിഞ്ഞാറുമൂല, അബ്ദുറഹ്മാന് ഹാജി കമ്പള, അബ്ദുറഹ്മാന് പൊവ്വല്‍, കെ.കെ. സുബൈര്‍, അഷ്റഫ് ഒളവറ, സുലൈമാന്‍ കാനക്കോട്, ഹനീഫ ചള്ളങ്കയം, ഹനീഫ മാങ്ങാട്, സത്താര്‍ കുന്നംകൈ, പി.കെ. അഹമ്മദ്, തസ്ലീം ആരിക്കാടി, അസീസ് ആറാട്ടുകടവ്, നൗഷാദ് മിഹ്റാജ്, മിദ്ലാജ് കുശാല്‍ നഗര്‍, ശുകൂര്‍ ഒളവറ, ഇസ്മായില്‍ അഞ്ചില്ലത്ത്, മജീദ് ചിത്താരി, ജനറല്‍ സെക്രട്ടറി പി.കെ. അഷ്റഫ്, ട്രഷറര്‍ ഉമ്പു ഹാജി എന്നിവർ സംസാരിച്ചു.