യുഎയിലെ ആദ്യ ഹെൽത്ത് കെയർ വീഡിയോ സീരിസ് പുറത്ത്; സങ്കീർണ രോഗാവസ്ഥകൾ അതിജീവിച്ചവരുടെ അനുഭവങ്ങൾക്ക് ദൃശ്യാവിഷ്‌കാരമേകി “എച്ച് ഫോർ ഹോപ്പ്”
അബുദാബി: ഡോക്ടർമാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ചോരാതെ അബുദാബി അൽ ഖാനയിലെ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അതിജിവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും. യുഎയിലെ ആദ്യ ഹെൽത്ത്കെയർ വീഡിയോ സീരിസായ “എച്ച് ഫോർ ഹോപ്പ്” ആദ്യ പ്രദർശന വേദിയാണ് പ്രേക്ഷകർക്ക് വ്യത്യസ്ത ദൃശ്യാനുഭവനമൊരുക്കിയത്. ബുർജീൽ ഹോൾഡിങ്‌സിനു കീഴിലെ ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) നിർമിച്ച എച്ച് ഫോർ ഹോപ്പ് യഥാർത്ഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടർമാരുടെയും അപൂർവവും സങ്കീർണവുമായ അനുഭവങ്ങൾക്കാണ് ദൃശ്യാവിഷ്ക്കാരമേകിയത്. പ്രദർശനത്തിന് മുന്നോടിയായി ഇവർ റെഡ് കാർപ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. പ്രത്യേക സ്‌ക്രീനിങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്.

ഹൃദയസ്പർശിയായ അനുഭവങ്ങൾ
ഗർഭസ്ഥ ശിശുവിന് സ്‌പൈന ബിഫിഡ (Spina bifida) എന്ന സങ്കീർണ രോഗാവസ്ഥ കണ്ടെത്തിയ ദമ്പതികളുടെ ഹൃദയസ്പർശിയായ യാത്രയാണ് ഹ്രസ്വചിത്രങ്ങളിൽ ഒന്നിന്റെ പ്രേമേയം. ബിഎംസിയിലെ ഡോ.മന്ദീപ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ഗർഭാശയ ശസ്ത്രക്രിയ അവരുടെ ജീവിതത്തിൽ വഴിത്തിരിവായി. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ശേഷം ദമ്പതികൾ ആരോഗ്യമുള്ള കുഞ്ഞിനെ സ്വാഗതം ചെയ്തു. ഇവർ ജീവിതത്തിൽ നേരിട്ട സംഘർഷങ്ങളും ആശങ്കകളും ചിത്രത്തിലുടനീളമുണ്ട്. കഠിനമായ വേദനയാൽ ജീവിതം വഴിമുട്ടിയ ഫുട്ബോൾ പ്രേമിയായ കുട്ടിയുടെ യാത്രയാണ് മറ്റൊരു ചിത്രം. ബിഎംസിയിലെ ഡോക്ടർമാർ ഇത് സിക്കിൾ സെൽ രോഗമാണെന്ന് കണ്ടെത്തി. തുടർന്ന്, ഡോ. സൈനുൽ ആബിദീൻ്റെ നിർദേശപ്രകാരം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഫുട്ബോൾ മൈതാനത്തിലേക്കുള്ള കുട്ടിയുടെ വിജയകരമായ തിരിച്ചുവരവ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ തിയറ്ററിൽ കയ്യടികൾ ഉയർന്നു. രോഗികളുടെയും കുടുംബങ്ങളുടെയും അനുഭവങ്ങളും ബിഎംസിയിലെ ലോകോത്തര ഡോക്ടർമാർ നൽകുന്ന പ്രൊഫഷണൽ വൈദഗ്ധ്യവും പരിചരണവും സമന്വയിപ്പിക്കുന്ന എച്ച് ഫോർ ഹോപ്പ് പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നതോടൊപ്പം മികച്ച പരിചരണത്തിനും മെഡിക്കൽ മുന്നേറ്റങ്ങൾക്കുമുള്ള കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ പുരോഗതി ഉയർത്തികാട്ടുക കൂടിയാണ് ലക്ഷ്യമിടുന്നത്.

രോഗത്തെ അതിജീവിച്ച് റെഡ് കാർപ്പെറ്റിലൂടെ നടക്കാനായത് അവിസ്‌മരണീയ അനുഭവമായെന്ന് ചടങ്ങിനെത്തിയവരും കുടുംബാംഗങ്ങളും പറഞ്ഞു. ലോകമെമ്പാടുമുള്ളവർക്ക് പ്രത്യാശ പകരുന്ന ഈ സീരിസിന്റെ ഭാഗമായതിൽ സന്തോഷിക്കുന്നതായി മുഹമ്മദ് പറഞ്ഞു. അബുദാബിയുടെ മെഡിക്കൽ മുന്നേറ്റം പ്രേക്ഷകരുമായി പങ്കിടുന്നതിനാണ് സീരീസിലൂടെ ശ്രമിക്കുന്നതെന്നും പ്രത്യാശയുടെ പ്രതീകങ്ങളാണ് ഇതിലെ ഓരോ അനുഭവങ്ങളെന്നും ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ പറഞ്ഞു.ആരോഗ്യപ്രവർത്തകർക്ക് രോഗികളുടെ ജീവിതത്തിൽ ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിൻ്റെ ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഈ ഹ്രസ്വചിത്രങ്ങൾ.എച്ച് ഫോർ ഹോപ്പ് സീരീസിലെ വീഡിയോകൾ ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം.