ടയര്‍ സുരക്ഷ ഉറപ്പാക്കാന്‍ റോഡുകളില്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്തി അബുദാബി പോലീസ്.
അബുദാബി :കൊടുംചൂടില്‍ വാഹനങ്ങളുടെ ടയര്‍ സുരക്ഷ ഉറപ്പാക്കാന്‍ ഊര്‍ജിത ബോധവല്‍കരണ പരിപാടികളുമായി പൊലീസ്. ചുട്ടുപഴുത്ത റോഡിലൂടെയുള്ള യാത്രയില്‍ ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുതെന്നും കാറ്റിന്റെ അളവ് പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. റോഡ് അസ്സിസ്റ്റ് കമ്പനിയുടെ സഹകരണത്തോടെ ടെക്നീഷ്യന്മാര്‍ക്കൊപ്പമാണ് പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ടയറുകള്‍ പരിശോധിക്കുന്നത്. അമിത വേഗം, അശ്രദ്ധ ഡ്രൈവിങ്, മൊബൈല്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. ഡ്രൈവര്‍മാര്‍ക്ക് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്തു.
സുരക്ഷിതമായ വേനൽക്കാല ഗതാഗതം എന്ന പേരിൽ ശക്തമായ ബോധവത്ക്കരണ പദ്ധതിക്കും പോലീസ് തുടക്കം കുറിച്ചിട്ടുണ്ട് .യു.എ.ഇയിലെ റോഡ് അപകടങ്ങളിൽ 5 ശതമാനവും സംഭവിക്കുന്നത് ചൂട് കൊണ്ട് ടയർ പൊട്ടിയിട്ടാണ്.കാലാവധി കഴിഞ്ഞ ടയറുകളുടെ ഉപയോഗം,ആവിശ്യത്തിന് മർദ്ദമില്ലാത്ത അവസ്ഥ ,വാഹനത്തിന് അനുവദിനീയമായാതിലും കൂടുതൽ ഭാരം വഹിക്കൽ തുടങ്ങിയ കാര്യങ്ങൾ അപകടങ്ങളിലേക്ക് നയിക്കാം.യു.എ.ഇയിലെ സുരക്ഷാ മാനദണ്ഡനങ്ങൾക്ക് അനുസരിച്ചുള്ള ടയറുകൾ വാങ്ങി ഉപയോഗിക്കണമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് ട്രാഫിക് ആൻഡ് പട്രോളിംഗ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ധാഹി അൽ ഹുമൈരി പറഞ്ഞു. 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ഏഴ് ദിവസം വാഹനം കണ്ടുകെട്ടലുമാണ് മോശം ടയറുകളുടെ ഉപയോഗത്തിനുള്ള ശിക്ഷ. ദീർഘദൂര ദൂരം യാത്ര ചെയ്യുന്നവർ പതിവായി ടയർ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.