സൗദി – യു എ ഇ അതിർത്തി റോഡ് ഗതാഗതത്തിനായി തുറന്നു.
അബുദാബി: യു എ ഇ യിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള റോഡ് ഗതാഗതം സൗദി ഗതാഗത വകുപ്പ് പുനഃസ്ഥാപിച്ചു. യു എ ഇ ക്ക് പുറമെ കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ അതിർത്തി രാജ്യങ്ങളിലെ റോഡുകളും സൗദി തുറന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാർച്ച് 7 മുതലാണ് അതിർത്തി റോഡുകൾ സൗദി അടച്ചത്. യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള കര ഗതാഗതം പുനഃസ്ഥാപിച്ചതായി സൗദി അറേബ്യ വ്യക്തമാക്കി. സൗദി പോരന്മാർക്കും, അവരുടെ അടുത്ത കുടുംബാങ്ങൾക്കും വീട്ടു ജോലിക്കാർക്കും ഉൾപ്പെടെയാണ് അനുമതി ഇല്ലാതെ കര മാർഗത്തിലൂടെ തിരികെ എത്താൻ അനുമതി നൽകിയിരിക്കുന്നത്. മാനുഷീക പരിഗണന കണക്കിലെടുത്ത് കുറച്ചാളുകൾക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി നൽകിയിട്ടുള്ളൂ. യു എ ഇ യിലുള്ള സൗദി പൗരന്മാർക്ക് മുൻ കൂർ അനുമതി ഇല്ലാതെ തന്നെ കരമാർഗം സൗദിയിലേക്ക് പ്രവേശിക്കാമെന്ന് സൗദി സ്ഥാനപതി കാര്യാലയം അറിയിച്ചു. സുരക്ഷാ മാനദണ്ഡം പാലിച്ചു വേണം യാത്ര എന്ന് അധികൃതർ നിർദേശിച്ചു. ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള പാലമായ കിംഗ് ഫൈസൽ കോസ്‌വേയിലൂടെ സൗദി പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യായിലെ വ്യോമ ഗതാഗതം ഉടൻ ആരംഭിക്കില്ലെന്ന് അധികൃതർ നേരെത്തെ വ്യക്തമാക്കിയിരുന്നു.