അബുദാബിയിലെ ശിലാ ക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടം ഏപ്രിൽ മാസത്തോടെ പൂർത്തിയാവും.
അബുദാബി: അബുദാബിയിലെ ശിലാ ക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടം ഏപ്രിൽ മാസത്തോടെ പൂർത്തിയാവും. ക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു മുകളിൽ സ്ഥാപിക്കുന്ന കൊത്തുപണികളോടുകൂടിയ ചുമരുകളുടെ നിർമാണം ഇന്ത്യയിൽ പുരോഗമിക്കുകയാണ്.യു.എ.ഇയിലെത് തിക്കുന്ന ഇവ മെയ് മാസത്തോടെയാണ് സ്ഥാപിക്കുക എന്ന് അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയായി 2023-ൽ തുറന്നു പ്രവർത്തനമാരംഭിക്കുന്നതോടെ ഇന്ത്യൻ സംസ്കൃതിയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ വേദിയായി ക്ഷേത്രം മാറും. നിർമാണ പുരോഗതി വിവരിച്ചുകൊണ്ട് ബാപ്സ് പുറത്തിറക്കിയ വീഡിയോയിൽ ക്ഷേത്രച്ചുവരുകൾ രണ്ടുമാസത്തിനകം ഉയരുമെന്ന് വിശദമാക്കുന്നുണ്ട്. തറനിരപ്പിൽ നിന്നും നാലര മീറ്റർ ഉയരത്തിലാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പടികൾക്ക് ഇരുവശവും ചെറിയ വെള്ളച്ചാട്ടമൊരുക്കും. പടികളിലൂടെ നടന്നുനീങ്ങുന്നത് മാർബിൾ പതിച്ച അകത്തളത്തിലേക്കായിരിക്കും. ക്ഷേത്രത്തിന് ചുറ്റിലും തടാകത്തിന്റെ മാതൃകയിലുള്ള വെള്ളക്കെട്ടുമുണ്ടാവും. വിശാലമായ അകത്തളം, പ്രാർത്ഥനാ ഹാളുകൾ, വായനശാല, സാമൂഹിക കേന്ദ്രം, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, ഭക്ഷണശാലകൾ എന്നിവ 10.9 ഹെക്ടർ വലിപ്പമുള്ള ഇവിടെയുണ്ടാകും.ക്ഷേത്ര അടിത്തറയിൽ രണ്ട് ശിലാനിർമിത തുരങ്കങ്ങളുമുണ്ടാവും.
വടക്കു പടിഞ്ഞാറൻ രാജസ്ഥാനിൽ രണ്ടായിരത്തോളം ശില്പികളാണ് ഇപ്പോൾ ചുവന്ന കല്ലിൽ ക്ഷേത്രച്ചുവരിലെ ശില്പകഥകൾ കൊത്തുന്നത്. പൗരാണിക ഭാരതത്തിന്റെ കഥകളും കാഴ്‌ചകളുമാണ് ഇതിലുണ്ടാവുക. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് മിനാരങ്ങളാണ് ക്ഷേത്രത്തിലുണ്ടാവുക. എല്ലാ വിശ്വാസി സമൂഹങ്ങൾക്കും ഒരുപോലെ വന്നിരിക്കാവുന്ന ‘ആത്മീയതയുടെ മരുപ്പച്ച’ എന്ന ആശയത്തിലാണ് ഈ കേന്ദ്രമുയരുക.