എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി:പൈലറ്റിന്റെ മനസാന്നിധ്യം വൻദുരന്തം ഒഴിവാക്കി
കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്ത് ഇടിച്ചിറക്കി. യൂസഫലിയും ഭാര്യയും പൈലറ്റും ഉൾപ്പടെ ഏഴു പേർ കോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വൻ ദുരന്തമാണ് ഒഴിവായത്.രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ റോഡിനോടു ചേർന്നുള്ള ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റർ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റർ ഇടിച്ച് ഇറങ്ങുകയായിരുന്നെന്നും ഈ സമയം സ്ഥലത്ത് കനത്ത മഴയുംകാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
യന്ത്രം തകരാറിലായിട്ടും ഹെലികോപ്്റ്റർ ചതുപ്പു നിലത്തിൽ ഇടിച്ചിറക്കാനായത് അപകടത്തിന്റെ ആഘാതം കുറച്ചു. മുട്ടിനൊപ്പം വെള്ളമുള്ള ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലിൽ ഹെലിക്കോപ്റ്ററിന്റെ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉൾപ്പടെയുള്ള വൻ ദുരന്തമാണ് ഒഴിവാക്കിയത്.ചെളിക്കുഴിയിലേക്ക് ഇറങ്ങിയത് യാത്രക്കാർക്ക് കാര്യമായ പരുക്കുണ്ടാകുന്നതും ഒഴിവാക്കി. നാലു ചുറ്റും മതിലുള്ള പറമ്പിലേക്ക് കൃത്യം ഇറക്കാനായത് പൈലറ്റിന്റെ വൈദഗ്ധ്യമാണെന്നാണു വിലയിരുത്തൽ. ഏഴു പേർക്ക് യാത്ര ചെയ്യാവുവുന്ന ഹെലികോപ്റ്ററാണ് ഇത്.ഏഴുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻദുരന്തം ഒഴിവാക്കിയത്.