നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം
അബുദാബി: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാനുള്ള തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമായി. പ്രവാസി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദവും കുറഞ്ഞു.കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അബുദാബി 24 സെവൻ ഉൾപ്പടെ ഉള്ള മാധ്യമ സ്ഥാപനങ്ങളും വാർത്തയാക്കിയിരുന്നു.സെപ്റ്റംബർ 12നു നടക്കുന്ന നീറ്റിന് ഓഗസ്റ്റ് 6 ന് അകം അപേക്ഷിക്കണം. അതിനു മുൻപ് യുഎഇ സെന്റർ ഓപ്ഷൻ വെബ്സൈറ്റിൽ ലഭ്യമാകണം. 93 സിബിഎസ്ഇ സ്കൂളുകളും 9 കേരള സിലബസ് സ്കൂളുകളുമുള്ള യുഎഇയിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. എന്നാൽ 21 സിബിഎസ്ഇ സ്കൂളുകൾ മാത്രമുള്ള കുവൈത്തിലാണ് ഇന്ത്യയ്ക്കു പുറത്തെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. തുടർന്ന് യുഎഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും വിദ്യാർഥികൾ സെന്റർ ആവശ്യപ്പെട്ട് ഓൺലൈൻ നിവേദനം അയച്ചിരുന്നു.യാത്രാവിലക്കുള്ളതിനാൽ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കു കുവൈത്തിലോ നാട്ടിലോ പോയി പരീക്ഷ എഴുതാനാവില്ല. അതുകൊണ്ടുതന്നെ അതതു ഗൾഫ് രാജ്യങ്ങളിൽ എംബസിയുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും. പരീക്ഷാ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നേരത്തേ അറിയിപ്പ് ലഭിക്കാത്തതിനാൽ ഏതാനും കുട്ടികൾ ഇതിനകം നാട്ടിലേക്കു പോയി. നിലവിൽ ജെഇടി, കീം പരീക്ഷകൾക്കു ദുബായിൽ സെന്ററുണ്ട്. നേരത്തെ ഓൾ ഇന്ത്യ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസിനും കേന്ദ്രമുണ്ടായിരുന്നു.