കാതോലിക്കാ ബാവ അനുസ്മരണ സമ്മേളനം നടന്നു.
അബുദാബി: കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ നാല്പതാം ചരമദിനത്തോട് അനുബന്ധിച്ച് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ, കാതോലിക്കാ ബാവാ അനുസ്മരണ സമ്മേളനം, പിതൃസ്മൃതി എന്ന പേരിൽ നടന്നു.ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിച്ച യോഗം, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉത്ഘാടനം ചെയ്തു. ഭാരതീയ സംസ്കാരം ഉൾക്കൊള്ളുന്ന ദർശികനതയുടെ മുനി ശ്രേഷ്ഠനായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ എന്ന് ഉദ്ഘാടനസന്ദേശത്തിൽ ശ്രീധരൻപിള്ള ഓർമ്മിപ്പിച്ചു. ലുലൂ ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം എ യൂസഫലി മുഖ്യപ്രഭാഷണം നടത്തി.മാനവകതയുടെയും, കരുതലിന്റെയും പ്രവാചകനായിരുന്നു പരിശുദ്ധ ബാവാ തിരുമേനിയെന്ന് യൂസഫ് അലി ഓർമിപ്പിച്ചു.
കാത്തലിക്ക് സഭാ അറേബ്യൻ മേഖലയുടെ ബിഷപ്പ് റവ.പോൾ ഹിൻഡർ, അർമീനിയൻ സഭയുടെ യു.എ.ഇ, ഖത്തർ ഭദ്രാസന ബിഷപ്പ് മെർസോബ് സർക്കീസ്സിയ, എത്യോപ്യൻ സഭ മധ്യപൂർവ്വ ദേശത്തെ ഭദ്രാസന ബിഷപ്പ് അബ്ബ ദിമത്രയോസ്, എറിത്രിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് അബൂനാ ബേസിൽ, കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ റവ. ഫാ.ബിഷോയി സാലിബ് എന്നിവർ അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നൽകി.ആധ്യാത്മിക സംഘടനാ പ്രവർത്തകർ, ഇടവകയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാദർ എൽദോ എം പോൾ, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.