ഒട്ടേറെ പ്രത്യേകതകൾ ഉള്ള ലോക എക്സ്പോ 2020-ലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു.
ദുബായ്: ലോക എക്സ്പോ 2020-ലെ ഇന്ത്യൻ പവിലിയൻ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി ഡോ.അഹമദ് അൽ ബന്ന, സ്പെഷ്യൽ സെക്രട്ടറി എസ്. കിഷോർ, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻപുരി, ലുലു ഫിനാൻഷ്യൻ ഹോൾഡിങ്‌സ് എം.ഡി. അദീബ് അഹമദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, വിവിധ കൗൺസിൽ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ദുബായ് കെ.എം.സി.സി.യെ പ്രതിനിധീകരിച്ചുകൊണ്ട് പുത്തൂർ റഹ്മാൻ, അൻവർ നഹ എന്നിവരും പങ്കെടുത്തു. ചെണ്ടമേളവും ഇന്ത്യൻ തനിമ വിളിച്ചോതുന്ന നൃത്തനൃത്യങ്ങളും ഉദ്ഘാടനത്തിന് അകമ്പടിയായി.ദുബായ് എക്സ്പോയിലെ ഏറ്റവും വലിയതും മികച്ചതുമായ പവിലിയനുകളിലൊന്നാണ് ഇന്ത്യയുടേത്. ആറുമാസം നീളുന്ന പരിപാടിയിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്ന രീതിയിൽ ഇന്ത്യയുടെ ഭാവിയും സാംസ്കാരിക വൈവിധ്യങ്ങളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ പവിലിയന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വൽ ആശംസ നേർന്നു. ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമിച്ച എക്സ്പോ 2020 ഇന്ത്യ പവിലിയൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. താഴത്തെ നിലയിൽ ഇന്ത്യൻ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളർച്ചയും പ്രദർശിപ്പിച്ചിട്ടുണ്ട്. 4 നിലകളിലായി 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയൻ സ്ഥിരനിർമിതിയാണ്. ഇന്ത്യൻ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയിൽ. മെയ്ക് ഇൻ ഇന്ത്യ, പാരമ്പര്യേതര ഊർജ മേഖലയിലെ ഇന്ത്യൻ സാധ്യതകൾ തുടങ്ങിയവ 3–ാം നിലയിലുണ്ട്. സ്വയം തിരിയുന്ന 600ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പുറംഭാഗം രൂപ കൽപന ചെയ്തത്. ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ തെളിയും.