കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്ന് മരണം.
തിരുവനന്തപുരം: കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു. കല്ലാര്‍ വട്ടക്കയത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ 5 പേരാണ് ഒഴുക്കില്‍പെട്ടത്. ഒരു സ്ത്രീയും 12 വയസുകാരിയും അടങ്ങുന്ന ബന്ധുക്കളുടെ സംഘമാണ് കല്ലാറിലെത്തിയത്. സംഘത്തിലെ കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍ പെടുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാരണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് പേരേയും നാട്ടുകാര്‍ ഒഴുക്കില്‍ നിന്ന് രക്ഷിച്ച് കരക്കെത്തിച്ചിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ മരിക്കുകയായിരുന്നു. സ്ത്രീയും പെണ്‍കുട്ടിയും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സഫാന്‍,ഫിറോസ്,ജവാദ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുളള് 12 വയസുകാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ വിതുര ആശുപത്രിയിലാണുള്ളത്. നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് കല്ലാറിലെ വട്ടക്കയം. ഇവിടെ കുളിക്കരുതെന്നും മറഅറും സൂചനാ ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് മുഖവിലയ്‌ക്കെടുക്കാറില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു. മരിച്ച് ഫിറോസ് പോലീസ് ഉദ്യോഗസ്ഥനാണ്.
മുന്നറിയിപ്പുകൾ അവഗണിച്ചു കുളിക്കാൻ ഇറങ്ങുമ്പോൾ മുങ്ങി മരണങ്ങളും പതിവ്:
മഞ്ഞുമൂടിയ മൊട്ടക്കുന്നുകളും ഹെയർപിൻ വളവുകളും നിറഞ്ഞ പൊന്മുടി സന്ദര്‍ശിക്കാനെത്തുന്ന യുവാക്കളില്‍ ഭൂരിഭാഗം പേരും കല്ലാറിലിറങ്ങി കുളിക്കാറുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചു കുളിക്കാൻ ഇറങ്ങുമ്പോൾ മുങ്ങി മരണങ്ങളും പതിവാണ്. ഇതുവരെ അമ്പതിലേറെ ജീവനുകൾ നദിയിൽ പൊലിഞ്ഞു. കല്ലാർ, ആനപ്പാറ മേഖലകളിലാണു കൂടുതലും മരണങ്ങൾ സംഭവിക്കുന്നത്.വാമനപുരം നദിയിൽ ആഴം കൂടിയ കയങ്ങൾ ഒട്ടേറെയുണ്ട്. കല്ലാറിലെ വട്ടക്കയമാണു ഇതിൽ ഏറ്റവും അപകടകരമായ സ്ഥലം. ഇവിടെയാണു ഇന്ന് മൂന്നു പേരുടെ ജീവൻ നഷ്ടമായത്. ഇതിനു മുൻപും നിരവധി പേർക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്. ആദ്യ കാഴ്ചയിൽ കയങ്ങളുടെ ആഴം തിരിച്ചറിയാനാകില്ല എന്നതാണു പ്രധാന പ്രശ്നം. ഇതുവരെ ഉണ്ടായ അപകടങ്ങളെല്ലാം അങ്ങനെ സംഭവിച്ചവയാണ്.
കാല്‍നൂറ്റാണ്ട് മുമ്പ് തിരുവനന്തപുരം ഡെന്റല്‍ കോളേജില്‍ നിന്നെത്തിയ എട്ട് വിദ്യാര്‍ത്ഥികള്‍ കല്ലാറില്‍ മുങ്ങിമരിച്ചിരുന്നു. ഇതാണ് നദിയില്‍ നടന്ന ഏറ്റവും വലിയ ദുരന്തം. അപകടം പതിയിരിക്കുന്ന ഇവിടെ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളില്‍ നിന്ന് എത്തുന്നവരാണ് വട്ടക്കയത്തില്‍ മരിച്ചവരില്‍ ഏറെയും. ഇരുപത് അടിയോളം താഴ്ചയുള്ള കയത്തില്‍ വീണാല്‍ ജീവന്‍ തിരിച്ചുകിട്ടുക പ്രയാസമാണ്. ഇവിടെ അപായ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് കണക്കാക്കാറില്ല. കയത്തിന്റെ ആഴം തിരിച്ചറിയാനാകാതെ വെള്ളത്തില്‍ ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.അപകടത്തില്‍പ്പെടുന്നവരില്‍ തൊണ്ണൂറു ശതമാനവും യുവാക്കളാണ്. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടവരുടെയും കഥകള്‍ കല്ലാര്‍ നിവാസികള്‍ക്ക് പറയാന്‍ ഒരുപാടുണ്ട്. ഒരു വര്‍ഷം ഏഴു മരണം വരെ ഇവിടെ സംഭവിച്ചിട്ടുമുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ മരണങ്ങള്‍ നിരവധിയുണ്ടായിട്ടും നടപടി മാത്രം ഇനിയും അകലെയാണ്. അപകട മേഖലയായ കല്ലാർ വട്ടക്കയത്തിനു സമീപം വിനോദ സഞ്ചാരികൾ ഇറങ്ങുന്നതും അപകടത്തിൽപ്പെടുന്നതും തടയാൻ ബന്ധപ്പെട്ടവർ അവധി ദിനങ്ങളിൽ പോലും സംവിധാനം ഒരുക്കുന്നില്ല. മതിയായ ഗൈഡുകളെ ഇവിടെ നിയോഗിച്ചിട്ടില്ല. മുന്നറിയിപ്പ് ബോർഡുകളും ആവശ്യത്തിനില്ല. എങ്കിലും തിരക്കുള്ള ദിവസങ്ങളിൽ താൽക്കാലികമായെങ്കിലും ഗൈഡുകളെ നിയോഗിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. വാമനപുരം നദിയിലെ കയത്തിൽ അകപ്പെട്ടു പോകുന്ന മൃതദേഹങ്ങൾ പലപ്പോഴും മുങ്ങിയെടുക്കുന്നതു പ്രദേശ വാസികളായ മുങ്ങൽ വിദഗ്ധരാണ്.