വടക്കാഞ്ചേരി ബസ്സ് അപകടം: പൊലിഞ്ഞത് 9 ജീവനുകൾ // ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്നും മുങ്ങി.
അപകട കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗത
പാലക്കാട് : വടക്കാഞ്ചേരിക്ക് സമീപം മംഗലത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയെന്ന് ആരോപിക്കുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമുൾപ്പെടെ 9 പേർ മരിച്ചു. ആകെ 60 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്.ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ഗതാഗത കമ്മിഷണർക്ക് റിപ്പോർട്ടു കൈമാറി.