വടക്കഞ്ചേരിയിൽ അപകടത്തിന് ഇടയാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോൻ പിടിയിൽ
പാലക്കാട് : വടക്കഞ്ചേരിയിൽ അപകടത്തിന് ഇടയാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോൻ പിടിയിൽ. വടക്കഞ്ചേരി പോലീസും കൊല്ലം ചവറ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ചവറ ശങ്കരമംലത്തു നിന്നാണ് ജോമോനെ പിടികൂടിയത്. സുഹൃത്തുക്കളോടൊപ്പം കൊല്ലം വഴി തിരുവനന്തപുരത്തെത്തി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. ജോമോനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനു കുറുകെ പോലീസ് ജീപ്പിട്ടാണ് പ്രതിയെ പിടികൂടിയത്. മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറായ ജോമോനും നിസാര പരിക്കേറ്റിരുന്നു. തുടർന്ന് ജോമോനെ വടക്കഞ്ചേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ 3.50 ഓടെ ജോമോൻ ആശുപത്രിയിൽ നിന്നും കടന്നുകളയുകയായിരുന്നു. ടൂറിസ്റ്റ് ബസുമായി ബന്ധമുള്ളവരിൽ നിന്ന് ജോമോന് സഹായം ലഭിച്ചുവെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ, അപകടം നടന്ന സ്ഥലം ട്രാൻസപോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് പരിശോധിച്ചു. അപകടസ്ഥലത്ത് ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പിൻ്റെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും ട്രാൻസപോർട്ട് കമ്മീഷണർ ശേഖരിച്ചു.