പ്രാർത്ഥനാ മുഖരിതമായി ദേവാലയങ്ങൾ.
അബുദാബി: കോവിഡ് രോഗവ്യാപനത്തിന് മുൻകരുതലിന്റെ ഭാഗമായി അടച്ച ദേവാലയങ്ങൾ വിശ്വാസികൾക്ക് ആരാധനയ്ക്കായി തുറന്ന് കൊടുത്തു.യുഎഇ ഗവൺമെന്റിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റാണ് കൃത്യമായ മുന്നൊരുക്കങ്ങളും, നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ദേവാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുവാനായിട്ടുള്ള അനുമതി നൽകിയത്.അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെള്ളിയാഴ്ച നടന്ന വിശുദ്ധ കുർബാനയോടുകൂടി വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.ഗവൺമെൻറ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഓൺലൈനായി രജിസ്റ്റർ ചെയ്ത ഇടവകാംഗങ്ങൾക്കാണ് ആരാധനയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.
കൃത്യമായ സാമൂഹിക അകലം അടയാളപ്പെടുത്തിയും , അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചും, ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയും ആണ് ഓരോ വിശ്വാസിയേയും ദേവാലയത്തിൽ പ്രവേശിപ്പിച്ചത്.ഇടവക വികാരി ഫാദർ ബെന്നി മാത്യു, സഹവികാരി ഫാദർ പോൾ ജേക്കബ് ,കത്തീഡ്രൽ ട്രസ്റ്റി ശ്രീ നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.