യുഎഇയുടെ ചൊവ്വാ ദൌത്യമായ അല് അമല് വിക്ഷേപണത്തിന് ഇനി മണിക്കൂറുകള് മാത്രം.
ദുബായ്: യുഎഇയുടെ ചൊവ്വാ ദൌത്യമായ അല് അമല് വിക്ഷേപണത്തിന് ഇനി മണിക്കൂറുകള് മാത്രം. ജപ്പാനിലെ താനെഗാഷിക സ്പേസ് സെന്ററില് നിന്ന് ബുധനാഴ്ച പുലർച്ചെ 12.51 നാണ് പേടകം കുതിച്ചുയരുക.യുഎഇയുടെ ബഹിരാകാശ ദൌത്യത്തില് ഏറെ പ്രതീക്ഷയുളളതാണ്, പ്രതീക്ഷെന്നർത്ഥം വരുന്ന, അല് അമല് ദൌത്യം. 15ന്, പുലർച്ചെ 12.51 ന് വിക്ഷേപണം നടന്നതിന് ശേഷം,1.51 ഓടെ പേടകം വേർപെടും. 2.51 നും 2.54 നുമിടയ്ക്ക് ആദ്യ സിഗ്നല് ലഭിക്കും. അടുത്തവർഷം ആദ്യപാദത്തില്, അല് അമല് ചൊവ്വയില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ബിന് റാഷിദ് സ്പെയ്സ് സെന്ററിലെ ശാസ്ത്രജ്ഞർ വിക്ഷേപണവുമായി ബന്ധപ്പെട്ട അവസാനവട്ട തയ്യാറെടുപ്പിലാണ്. ആദ്യത്തെ 30 ദിവസങ്ങള് പേടകത്തില് നിന്നുളള ഓരോ സന്ദേശവും സൂക്ഷമായി നിരീക്ഷിക്കും. 49,35,00,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ചൊവ്വയിലെത്തുക. ആദ്യത്തെ 30 ദിവസത്തിനുശേഷം, ആഴ്ചയില് രണ്ടുപ്രാവശ്യമായിരിക്കും പേടകവുമായി ബന്ധപ്പെടുക. ഓരോ തവണയും ആറുമണിക്കൂറോളം ഇത് നീണ്ടുനില്ക്കും. വിവരങ്ങള് ശേഖരിക്കാനും ഓരോ ചലനവും നിരീക്ഷിക്കാനും ഇതുകൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തല്. പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഒാസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണിത്. ചൊവ്വയിലേക്ക് തിരിക്കുന്ന, കാലാവസ്ഥ ഉപഗ്രഹമായാണ് അല് അമലിനെ കണക്കാക്കുന്നത്. 2117- ൽ ചൊവ്വയിൽ ഒരു മനുഷ്യവാസകേന്ദ്രം കെട്ടിപ്പടുക്കുകയെന്ന യു.എ.ഇ. ലക്ഷ്യത്തിന്റെ ഭാഗംകൂടിയാണ് പ്രതീക്ഷയെന്ന അർത്ഥം വരുന്ന, അല് അമല് അഥവാ ഹോപ്പ് പ്രോബ്.