കോവിഡ് 19 മരുന്ന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് അബുദാബിയിൽ തുടക്കമായി.
അബുദാബി: ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മരുന്ന് കൂടുതൽപ്പേരിൽ പരീക്ഷിക്കുന്ന ഘട്ടമാണിത്. ഇതിന്റെ ഭാഗമായി ആദ്യ പരീക്ഷണം അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദിൽ നടത്തി. മരുന്ന് പരീക്ഷണത്തിന് കൂടുതൽപ്പേരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആരോഗ്യ വകുപ്പ് ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ: ജമാൽ അൽ കാബിയും മരുന്ന് പരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ്.
കോവിഡിനെതിരെയുള്ള ലോകത്തിന്റെ ശ്രമങ്ങളിൽ യു.എ.ഇയുടെ സജീവമായ പങ്കാളിത്തമാണ് ഇതിലൂടെ വ്യക്തമാവുന്നത്.മരുന്ന് പരീക്ഷണത്തിന്റെ ഭാഗമാവാൻ സന്നദ്ധരായവർക്ക് രജിസ്‌ട്രേഷൻ നടത്താനായി പ്രത്യേക വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. മുൻപ് കോവിഡ് ബാധിച്ചിട്ടില്ലാത്ത നല്ല ശാരീരികക്ഷമതയുള്ളവർക്ക് പരീക്ഷണത്തിന്റെ ഭാഗമാവാമെന്ന് യു.എ.ഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി പൊതു ആരോഗ്യ വിഭാഗം ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: നവാൽ അൽ കാബി അറിയിച്ചു.
മരുന്ന് പരീക്ഷണമെന്ന വലിയ ശ്രമത്തിന് സന്നദ്ധരായ 18നും 60നും ഇടയിൽ പ്രായമുള്ളവരെ പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് അപേക്ഷകരിൽ നിന്നും പ്രാപ്‌തരായവരെ തെരെഞ്ഞെടുക്കുക. അർബുദം പോലുള്ള ഗുരുതര രോഗ ബാധിതരെയും രോഗ്യപ്രതിരോധ ശേഷി കുറവുള്ളവരെയും കോവിഡ് രോഗബാധിതരായിരുന്നവരെയുമെല്ലാം ഇതിൽ നിന്നും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.അബുദാബി ഹെൽത്ത് സർവീസസ്, SEHA-യിലെ ആരോഗ്യ പരിശീലകരാണ് ഈ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്. ഇതിനായി SEHA തങ്ങളുടെ അബുദാബിയിലെയും അൽ ഐനിലെയും അഞ്ച് ക്ലിനിക്കുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഒരു മൊബൈൽ ക്ലിനിക്കും സേവനങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ട്.