അനുമതിയില്ലാതെ ഫാമുകളിൽ വീടുകൾ നിർമ്മിക്കരുത് : നഗരസഭ
അബുദാബി: അനുമതിയില്ലാതെ കൃഷിയിടങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കരുതെന്ന് കർഷകർക്ക് അധികൃതരുടെ മുന്നറിയിപ്പ്. കൃഷിയിടങ്ങളിൽ തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കി വാടകക്ക് നൽകി ചില കാർഷിക ഭൂവുടമകൾ അധിക വരുമാനമുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അടുത്തിടെ കൃഷിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് കണ്ടെത്തിയത് . ഇത് പിഴയോ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിലെ (എ.ഡി.ജെ.ഡി) മുതിർന്ന പ്രോസിക്യൂട്ടർ പറഞ്ഞു. ഭൂഉടമകളും, കർഷകരും കൃഷിയിടങ്ങൾ കാർഷിക ആവശ്യത്തിന് മാത്രമായി ഉപയോഗിക്കണം. അനുമതിയില്ലാതെ ഫാമുകളിൽ വീടുകൾ നിർമ്മിക്കുന്നത് തൊഴിലാളികളുടെ സുരക്ഷക്ക് ഭീഷണിയാണ് പബ്ലിക് പ്രോസിക്യൂഷനിലെ സീനിയർ പ്രോസിക്യൂട്ടർ കൗൺസിലർ അഹമ്മദ് ഈദ് അൽ കാബി പറഞ്ഞു. പ്രാദേശിക മുനിസിപ്പൽ നിയമമനുസരിച്ച്, അനുമതി ഇല്ലാതെ വീടോ മറ്റേതെങ്കിലും കെട്ടിടങ്ങളോ നിർമ്മിക്കുന്നത് 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയോ ഒരു വർഷത്തിൽ കൂടാത്ത കാലയളവിൽ തടവോ രണ്ടും ഒരുമിച്ചു ലഭിക്കാവുന്ന കുറ്റമാണ്. അനുമതി ഇല്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഉടമസ്ഥന്റെ ചെലവിൽ നീക്കം ചെയ്യണം, ലംഘനം ആവർത്തിച്ചാൽ കുറ്റവാളിക്ക് ശിക്ഷ ഇരട്ടിയാകും ലഭിക്കുക. സബ്സിഡി വഴി ലഭിക്കുന്ന ജലം പുറത്തുള്ള ഡ്രൈവർമാർക്ക് വിൽക്കുന്നതുപോലുള്ള മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട് അഹമ്മദ് ഈദ് അൽ കാബി കൂട്ടി ചേർത്തു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) നൽകുന്ന ജലത്തിൽ നിന്ന് ചില ഫാം ഉടമകളും തൊഴിലാളികളും പണം സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിയമലംഘകർക്ക് മൂന്ന് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. കർഷകർ എല്ലാ നിയമങ്ങളും പാലിക്കണം. അധികാരികൾ കർഷകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്, നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും അദ്ദേഹം വ്യക്തമാക്കി.