മനസിക വെല്ലുവിളികൾ പരിഹരികരിക്കാൻ പദ്ധതിയുമായി സാമൂഹിക വികസന വകുപ്പ്.
അബുദാബി: കോവിഡിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ മനസിക വെല്ലുവിളികൾ പരിഹരികരിക്കാൻ പദ്ധതിയുമായി സാമൂഹിക വികസന വകുപ്പ്. സാമൂഹ്യ സുരക്ഷയുറപ്പാക്കുക വഴി പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തുകയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അണ്ടർസെക്രട്ടറി ഹമദ് അലി അൽ ദാഹിരി പറഞ്ഞു. ക്രിയാത്മകവും മാതൃകാപരവുമായ രീതിയിൽ ജനങ്ങളുടെ ക്ഷേമങ്ങൾക്കയി ‘ജീവിതം കോവിഡിന് മുൻപും ശേഷവും’ എന്ന ആശയത്തിൽ സർവേ നടത്തിയാണ് തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ‘കടുംബാന്തരീക്ഷത്തിൽ സംഭവിച്ച മാറ്റങ്ങൾ, തൊഴിലാളികളുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ, അവരനുഭവിക്കുന്ന പലവിധത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മനസിലാക്കി. 44 ശതമാനം പേർ കോവിഡിന് ശേഷം മനസികാരോഗ്യത്തിൽ കാര്യമായ കുറവ് വന്നതായി രേഖപ്പെടുത്തി. 38 ശതമാനം പേർ ശാരീരികമായ പ്രശ്നങ്ങൾ അലട്ടിയില്ലെന്നും അറിയിച്ചു. 18 ശതമാനം പേർ ഇക്കാലയളവിൽ മാനസികാരോഗ്യം മെച്ചപ്പെട്ടതായും അറിയിച്ചു. 55 ശതമാനം പുരുഷന്മാരും 53 ശതമാനം വനിതകളും മാനസികാരോഗ്യം മെച്ചപ്പെട്ടതായും അറിയിച്ചു. അബുദാബി അടിയന്തര ദുരന്ത നിവാരണ വകുപ്പുമായി ചേർന്ന് ‘യു മാറ്റർ’ എന്നപേരിൽ മാനസികാരോഗ്യ ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.തൊഴിലാളികൾക്കിടയിൽ നടന്ന സർവേയിൽ 48 ശതമാനം പേരും കോവിഡ് ജീവിതത്തെ കാര്യമായി ബാധിച്ചതായി വ്യക്തമാക്കി. 65 ശതമാനം പേർ വൈറസ് ബാധിക്കുമോ എന്ന് ഭയപ്പെടുന്നുണ്ട്. 67 ശതമാനം തൊഴിലാളികൾ നിത്യജീവിതത്തിലുണ്ടായ മാറ്റങ്ങളെ ഭയപ്പെടുന്നുണ്ട്. 70 ശതമാനം പേർ തൊഴിൽ നഷ്ടത്തെക്കുറിച്ചും വേതനം കുറയുന്നതിനെക്കുറിച്ചും വേവലാതിപ്പെടുന്നു. 38 തൊഴിലാളി താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. 420,000 പേർ ഇതിൽ പങ്കെടുത്തു.
മാനസികവും ശാരീരികവുമായ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്ക്കരണവും ഇവർക്കിടയിൽ നടന്നു. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്തു.മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള പ്രത്യേക ‘പ്രഥമ ശുശ്രൂഷ’യിൽ 60 ഓളം വകുപ്പ് ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായെത്തുന്നവരോട് പ്രതികരിക്കുന്നതിനായാണിത്. ‘അവർക്കൊപ്പം സമയം ചിലവഴിക്കാം’ എന്നപേരിൽ കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയും നടക്കുന്നുണ്ട്. മുതിർന്നവർക്കും വനിതകൾക്കുമായി പ്രത്യേക പദ്ധതിയും നടപ്പാക്കുന്നുണ്ട്.