ദുബായിലെ നിരവധി പാർപ്പിട കേന്ദ്രങ്ങളിലെ വീട്ടുവാടകയിൽ വൻ കുറവുണ്ടാകുന്നതായി റിപ്പോർട്ട്
ദുബായ്: ദുബായിലെ നിരവധി പാർപ്പിട കേന്ദ്രങ്ങളിലെ വീട്ടുവാടകയിൽ വൻ കുറവുണ്ടാകുന്നതായി റിപ്പോർട്ട് . 2020 പകുതി കഴിഞ്ഞതോടെ 20 ശതമാനം വരെ വാടക കുറഞ്ഞതായാണ് ഈ രംഗത്തെ പ്രമുഖ കമ്പനികൾ നൽകുന്ന സൂചന.വാടക കുറഞ്ഞ സ്ഥലങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തടയുന്നതിന് നിലവിലുള്ള താമസ സ്ഥലങ്ങളുടെ വാടക ഗണ്യമായി കുറക്കുന്നതിന് റിയൽ എസ്റ്റേറ്റ് ഉടമകൾ തയ്യാറാകുന്നു എന്നതാണ് നിലവിലെ അവസ്ഥ . ഇതോടെ പല സ്ഥലങ്ങളിലും 21 ശതമാനം വരെ വാടകയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ് സ്പോർട്സ് സിറ്റിയിൽ 20 ശതമാനം കുറഞ്ഞപ്പോൾ ,ദുബായ് ലാൻഡിൽ 18 ശതമാനവും , ദി ഗ്രീൻസ് , ദി വ്യൂസ് എന്നിവിടങ്ങളിൽ 15 ശതമാനമാണ് വാടക കുറഞ്ഞിരിക്കുന്നത്.
ജുമേറ ലേക്ക് ടവേഴ്‌സ് , റീം മിറാ , ദി വില്ല , ദി സ്‌പ്രിങ്‌സ് , ദി മിഡോസ് ,ജുമേര വില്ലേജ് സർക്കിൾ എന്നിവിടങ്ങളിലും ഗണ്യമായ കുറവാണ് വാടകയിൽ വരുത്തിയിരിക്കുന്നത്. കോവിഡ് സൃഷ്ട്ടിച്ച സാഹചര്യം മൂലം വരുമാനത്തിൽ വന്ന കുറവും , ഭാവിയിലെ അപ്രതീക്ഷിത സാഹചര്യങ്ങളും മുൻപിൽ കണ്ടാണ് ജനങ്ങൾ കൂടുതൽ സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് കുറഞ്ഞ വാടക ഉള്ള ഇടങ്ങൾ തേടിപ്പോകുന്നതെന്നാണ് റിയൽ എസ്റ്റേറ്റ് കമ്ബനിയുടെ വിലയിരുത്തൽ . എന്നാൽ ആഗോളവ്യാപകമായി ജോലികൾ വെട്ടിക്കുറക്കുമ്പോൾ മറ്റു നാടുകളിൽ നിന്നുമുള്ളവർ യുഎഇയിൽ തൊഴിൽ തേടിയെത്തുമെന്നും ,അതോടെ സാഹചര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതീക്ഷ .