അബുദാബിയിൽ അഞ്ച് ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമായ ഐഡക്സ് 2021 സമാപിച്ചു.
അബുദാബി: അബുദാബിയിൽ അഞ്ച് ദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശനമായ ഐഡക്സ് 2021 സമാപിച്ചു. അൻപത്തി ഒൻപത് രാജ്യങ്ങളിൽനിന്നുള്ള തൊള്ളായിരം പ്രദർശകർ ആണ് ഇത്തവണ ഭാഗമായത്. അഞ്ച് ദിവസം നീണ്ടുനിന്ന പ്രദർശനവും സമ്മേളനവും പ്രതിരോധരംഗങ്ങളിലെ ഏറ്റവും പുതിയ സങ്കേതികതകളാണ് ചർച്ചചെയ്തത്. 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികൾ ആണ് യു.എ.ഇ. സായുധസേന ഒപ്പുവെച്ചത്. ദേശീയ, അന്തർദേശീയ കമ്പനികളുമായാണ് പ്രദർശനത്തിൽ 18-ഓളം ഉടമ്പടികളിൽ ഒപ്പുവെച്ചത്. പ്രതിരോധ വാഹനങ്ങൾ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവ എല്ലാം ഉടമ്പടിയിലുണ്ട്. ആളില്ലാ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, മിസൈലുകൾ, ടാങ്കറുകൾ, അഗ്നിശമന സംവിധാനങ്ങൾ, വിവിധ തരം തോക്കുകൾ എന്നിവയെല്ലാം പ്രദർശനത്തിൽ അവതരിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ വികസിപ്പിച്ച ഉപകരണങ്ങളും സംവിധാനങ്ങളും ആശയങ്ങളും കാണാനും വിലയുറപ്പിക്കാനുമുള്ള വേദിയായി ഇത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ 35 അന്താരാഷ്ട്ര പവലിയനുകൾ ശ്രദ്ധയാകർഷിച്ചു.ഇസ്രയേൽ, വടക്കൻ മാസിഡോണിയ, ലക്സംബെർഗ്, പോർച്ചുഗൽ, അസർബൈജാൻ എന്നീ രാജ്യങ്ങളാണ് പുതുതായി ഐഡെക്സിന്റെ ഭാഗമായത്.യു.എ.ഇ. വ്യോമാഭ്യാസ സംഘമായ അൽഫൊർസാന്റെ ചെറുവിമാനങ്ങളുമായുള്ള അഭ്യാസപ്പറക്കൽ സമാപന സമ്മേളനത്തിന് നിറം പകർന്നു.