അക്കാഫ് ചിൽഡ്രൻസ് ക്ലബ് വഴി വിവിധ പ്രോഗ്രാമുകൾ..
ദുബായ്: കേരളത്തിലെ കോളേജ് അലുംനികളുടെ യു എ എയിലെ മാതൃ സംഘടനയായ അക്കാഫ് ചിൽഡ്രൻസ് ക്ലബ് വഴി വിവിധ പ്രോഗ്രാമുകൾ കുട്ടികൾക്കായി നിരന്തരമായി സംഘടിപ്പിച്ചു വരുന്നു. പതിന്നാലു വയസ്സിനു മുകളിലുള്ള കുട്ടികളാണ് ഈ ശ്രേണിയിലുള്ള ഇത്തവണത്തെ മീറ്റിംഗിൽ പങ്കെടുത്തത്.കോവിഡ് കാരണം മുടങ്ങിപ്പോയ സ്കൂൾ പഠനം ഒപ്പം വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, അമിതമായ ഉത്ക്കണ്ഠ തുടങ്ങി നിരവധി വിഷയങ്ങളിൽ അവർക്കു വേണ്ടുന്ന ഉപദേശങ്ങൾ നൽകി നിരവധി വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഷെർഹാൻ നേതൃത്വം നൽകിയ പരിപാടി അക്കാഫ് ജനറൽ സെക്രട്ടറി വി എസ ബിജു കുമാറിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അക്കാഫിന്റെ നേതൃത്വം നൽകുന്ന ഉന്നതമായ പ്രതിബദ്ധതയുടെ ആവിഷ്കാരമാണ് ചിൽഡ്രൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെന്നു സ്വാഗതപ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. യുക്തിഭദ്രമായ ചിന്തകളിലൂടെ ഭാവി വാഗ്ദാനങ്ങളെ നേർ വഴി നയിക്കാൻ അക്കാഫ് എന്നും നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ സാക്ഷാത്‍കാരമാണ് ചിൽഡ്രൻസ് ക്ലബ്ബിലൂടെ കൊണ്ട് വരുന്നതെന്ന് അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. തലമുറയെ സമൂഹത്തിന്റെ ഭാഗമാക്കി വാർത്തെടുക്കാനും, കുട്ടികളിലെ സാമൂഹികബോധം വളർത്തിയെടുക്കുന്നതോടൊപ്പം അവരുടെ സാമൂഹിക പ്രതിബദ്ധത ഉറപ്പുവത്തുക എന്ന ലക്ഷ്യവും ഈ ക്ലബ്ബിന്റെ മുഖമുദ്രയാണെന്നും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ആശംസാപ്രസംഗത്തിൽ പറയുകയുണ്ടായി.കുട്ടികളിൽ നേതൃ പാടവം വളർത്തിയെടുക്കാൻ ഉതകുന്ന വിഷയങ്ങളുടെ പ്രാധാന്യം അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ് വിശദമായി പ്രതിപാദിക്കുകയുണ്ടായി. സവിശേഷമായ കഴിവുകൾ പ്രദർശിപ്പിക്കാനും കൂടുതൽ വിജ്ഞാനം നേടാനും ക്ലബ് അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണം തെളിവായി. ക്ലബ് അംഗങ്ങൾ അവരുടെ കലാ സാംസ്കാരിക മേഖലകളിലെ നൈപുണ്യം മാറ്റുരക്കുന്ന വേദിയായി മീറ്റിംഗ് മാറുകയുണ്ടായി. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അവരെ സമൂഹ മധ്യത്തിലേക്കു നയിക്കാനും ക്ലബ്ബിന്റെ കോർഡിനേറ്റര്മാരായ രാംലാൽ, മനോജ് കെ വി, മനോജ് സി എച് എന്നിവരുടെ ഏകോപനം നിസ്തുലമാണ്. ക്ലബ് അംഗങ്ങളായ ഗൗരികയും രാംനാഥും മീറ്റിംഗ് നിയന്ത്രിച്ചു. മീറ്റിംഗിന്റെ മൂല്യ നിർണയം പ്രശാന്ത് നിർവഹിച്ചു. രാംനാഥിന്റെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് അവസാനിച്ചു.