മാളുകളിലെ സന്ദർശകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ഇ ഡി ഇ സ്കാനറുകൾ
അബുദാബി : അബുദാബിയിലെ മാളുകളിൽ സ്ഥാപിച്ച ഇ ഡി ഇ സ്‌കാനറുകൾ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികൾ അറിയിച്ചു. ശരീരത്തിലെ ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങളെ അളന്നു കോവിഡ് രോഗബാധ കണ്ടെത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് ഇ ഡി ഇ സ്കാനറുകളിൽ ഉപയോഗിക്കുന്നത്.കോവിഡ് വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ വൈറസിന്റെ ആർ എൻ എ കണികകൾ അയാളിലെ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളിൽ വ്യത്യാസം വരുത്തുന്നു എന്നത് കണ്ടെത്തിയാണ് ഇ ഡി ഇ സ്കാനറുകൾ രോഗികളെ കണ്ടെത്തുന്നത്. മാളുകളിലേക്കു പ്രവേശിക്കുന്നവരിൽ നിന്നും വൈറസിന്റെ സാന്നിധ്യമുള്ളവരെ കണ്ടെത്തുന്നത് മൂലം മാളുകൾക്കുള്ളിൽ ഷോപ്പിംഗ് നടത്തുന്നവർ രോഗമില്ലാത്തവരെന്നു ഉറപ്പിക്കാൻ സാധിക്കുന്നു എന്നതാണ് ഉപഭോക്താക്കളിൽ ആത്മവിശ്വാസം വർധിക്കാൻ കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത് മാളുകളിൽ വിൽപ്പനയിൽ നല്ല സ്വാധീനം ചെലുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. അബുദാബിയിലെ പ്രവേശന കവാടങ്ങൾ , മാളുകൾ , ചില റെസിഡെൻഷ്യൻ ഏരിയകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ജൂൺ 28 മുതലാണ് സ്കാനറുകൾ സ്ഥാപിച്ചു തുടങ്ങിയത്. സ്കാനറിലൂടെ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ അത്തരക്കാർക്കു പ്രവേശനം നിഷേധിക്കും. 24 മണിക്കൂറിനുള്ളിൽ പി സി ആർ പരിശോധന നടത്തിയിരിക്കണമെന്നാണ് മറ്റൊരു നിബന്ധന നൽകിയിരിക്കുന്നത്.