എക്സ്പോ 2020 യിൽ 250 മില്യൺ ചിലവിൽ ഇന്ത്യ പവലിയൻ , ഓഗസ്റ്റിൽ പണികൾ പൂർത്തിയാകും
ദുബായ്: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സാധ്യതകളെ തുറന്നിടുന്ന എക്സ്പോ 2020 യിലെ ഇന്ത്യൻ പവിലിയന്റെ നിർമ്മാണം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ സാക്ഷ്യപത്രവുമായി മാറുന്ന ഇന്ത്യ പവലിയൻ 250 മില്ല്യൺ ദിർഹം ചിലവിലാണ് നിർമ്മിക്കുന്നത്. യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2019 ആഗസ്റ്റിൽ ആരംഭിച്ച ഇന്ത്യൻ പവലിയന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 8736 ചതുരശ്ര മീറ്ററിലുള്ള പവലിയെൻറ ഘടന പൂർത്തിയായതായും ഇൻറീരിയർ ജോലികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിെൻറ 75 വർഷത്തെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യൻ പവിലിയൻ. നൂതന സാങ്കേതിക വിദ്യകൾക്കും ബിസിനസ് സാധ്യതകൾക്കും പവലിയൻ അവസരമൊരുക്കും. ഇന്ത്യയിലെ വിവിധ ഉത്സവങ്ങളും, പ്രത്യേക ദിനാഘോഷങ്ങളും , സാംസ്ക്കാരിക പരിപാടികളും പവലിയനിൽ അരങ്ങേറും. എക്സ്പോയുടെ ചീഫ് ഇൻറർനാഷനൽ പാർട്ടിസിപ്പൻറ്സ് ഓഫിസർ ഒമർ ഷെഹാദയുമായി സംഘം കൂടിക്കാഴ്ച നടത്തി. പവലിയൻ നിർമാണത്തെ കുറിച്ച് വിശദമായ ചർച്ച നടത്തി. ഇന്ത്യൻ സംരംഭകരുടെ പ്രതിനിധികളുമായും ചർച്ച നടന്നു. ഒക്ടോബർ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് 31 വരെയാണ് എക്സ്പോ 2020 നടക്കുന്നത്.