അക്കാഫ് കാർണിവൽ ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ
ദുബായ് : കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥികളുടെ യു എ എയിലെ സംഗമവേദിയായ അക്കാഫ് ഒരുക്കുന്ന അക്കാഫ് കാർണിവൽ ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ വിവിധ പരിപാടികളോടെ ഇത്തവണ സംഘടിപ്പിക്കുന്നു. നൂറ്റി മുപ്പത്തി ആറിൽ അധികം കോളേജ് അലുമിനികളുടെ പങ്കാളിത്തത്തോടെ കലാലയ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുന്ന ഘോഷയാത്ര, വടം വലി, തട്ടുകടകൾ തുടങ്ങി നിരവധി മത്സരങ്ങളുടെ വേദിയാകും അക്കാഫ് കാർണിവൽ. ഒരു മാസം നീണ്ടുനിൽക്കുന്ന APL (അക്കാഫ് പ്രൊഫഷണൽ ലീഗ്-2022 ) ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനൽ അക്കാഫ് കാര്ണിവലിനു മാറ്റ് കൂട്ടും. ക്രിക്കറ്റിലെ ഏറ്റവും പുതിയ ഫോർമാറ്റായ 100 ബോൾ ഫോര്മാറ്റിലാവും മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം കേരളത്തിന്റെ അഭിമാനവുമായ ശ്രീശാന്ത് അക്കാഫ് പ്രൊഫഷണൽ ലീഗിന്റെ ബ്രാൻഡ് അംബാസ്സഡറാകും. 32 കോളേജ് ടീമുകളാണ് APL ക്രിക്കറ്റ് മാമാങ്കത്തിൽ മാറ്റുരക്കുന്നത്.
കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പരിപാടിയുടെ ബോഷർ പ്രകാശനം ചെയ്തു. പൊതുവരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസും ഇന്ത്യയുടെ മുൻ ഡബിൾസ് വേൾഡ് ഒന്നാം നമ്പർ ടെന്നീസ് താരം മഹേഷ് ഭൂപതി എന്നിവർ പരിപാടിയ്ക്ക് ആശംസകൾ നേർന്നു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, വി എസ് ബിജുകുമാർ, അനൂപ് അനിൽ ദേവൻ, വെൽത്ത്-ഐ സി.ഒ.ഒ. യും പ്രസിഡൻ്റുമായ വിഘ്നേഷ്, ശ്യാം വിശ്വനാഥ്, മഷും ഷാ,സുധീർ, റാണി സുധീർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.