വയറിനുള്ളിൽ തലയോട്ടിയുമായി നദീം നാട്ടിലേക്ക്
ദുബായ്: തലയോട്ടിയുടെ ഭാഗം രോഗിയുടെ വയറിനുള്ളിൽ സൂക്ഷിച്ച് നാട്ടിലേക്കു അയച്ചു . വൈദ്യശാസ്ത്ര രംഗത്തെ അപൂർവ്വ നിമിഷത്തിനാണ് ദുബായ് ആസ്റ്റർ ക്ലിനിക്ക് ലക്ഷ്യം വഹിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് ഏഴു മാസത്തോളം രോഗശയ്യയിൽ കിടക്കേണ്ടി വന്ന പാക്കിസ്ഥാനി യുവാവിനെ നാട്ടിലേക്കു കയറ്റിവിടുന്നതിന്റെ ഭാഗമായാണ് തലയോട്ടിയുടെ ഭാഗം രോഗിയുടെ വയറിനുള്ളിൽ തന്നെ ഒളിപ്പിക്കാൻ തീരുമാനിച്ചത്. തലച്ചോറിനു പരുക്കേറ്റ യുവാവിന്റെ തലയോട്ടിയുടെ ഒരുഭാഗം പൂർണമായും നീക്കം ചെയ്യേണ്ടി വന്നിരുന്നു. നീക്കം ചെയ്ത തലയോട്ടി പുറത്തു സൂക്ഷിക്കുന്നത് സാധ്യമല്ലാത്ത സാഹചര്യം വന്നതോടെയാണ് യുവാവിന്റെ വയറിനുള്ളിൽ സൂക്ഷിക്കാൻ തീരുമാനിച്ചത് . രക്ത സമ്മർദ്ദവും രക്തത്തിന്റെ ഒഴുക്കും പൂർവ സ്ഥിതിയിലായാൽ തലയോട്ടി തിരികെവയ്ക്കും. 27 വയസുള്ള നദീം ഖാൻ എന്ന പാക്കിസ്ഥാനി യുവാവാണ് ചികിത്സക്ക് വിധേനയത്.
കുളിമുറിയിൽ ബോധരഹിതനായി കിടന്ന നദീമിനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മസ്തിഷ്കാഘാതത്തോടൊപ്പം മറ്റ് അവശതകളും ഉണ്ടായിരുന്നു. തലച്ചോറിലേക്കുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി തലയോട്ടി നീക്കം ചെയ്തതത്. മസ്തിഷ്കാഘാതത്തെ തുടർന്നു വലതു വശം തളർന്ന നദീമിന് ഓർമശക്തിയും സംസാര ശേഷിയും തിരിച്ചു കിട്ടി. ഖിസൈസിലെ ആസ്റ്റർ ക്ലിനിക് ഐസിയുവിലായിരുന്ന നദീമിനെ കോൺസുലേറ്റിന്റെ സഹായത്തോടെ തിരികെ നാട്ടിലെത്തിച്ചു.ഡോ. ചെല്ലാദുരൈ ഹരിഹരനാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.